ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി.

കോഴിക്കോട്:താമരശ്ശേരിയിലെ കിഞ്ചോലയില്‍ ഉരുൾപൊട്ടൽ നടന്ന സ്ഥലത്ത് തിരച്ചിലിനിടയിൽ ഒരു കുഞ്ഞിന്റെ മൃതദേഹം കൂടി കണ്ടെത്തി. ഇന്നലെ മരിച്ച ഹസ്സന്റെ ചെറുമകൾ ഒരു വയസ്സുകാരി റിഫ മറിയത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഇനിയും ആറ് പേരെ കൂടി കണ്ടെത്താനുണ്ട്. ഇവര്‍ക്കായി ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്. ഇവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ദുരന്തമേഖലയില്‍ ഇന്ന് മഴ മാറിനില്‍ക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ സഹായിച്ചിട്ടുണ്ട്. 

ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ പെട്ടുപോയ ഏഴ് പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഇതിൽ നാല് പേരുടെ മൃതദേഹം കബറടക്കി. അബ്ദുറഹിമാന്‍റെ ഭാര്യ, ഹസന്‍റെ ഭാര്യ, മകൾ, മരുമകൾ, രണ്ട് പേരക്കുട്ടികൾ എന്നിവരെ കണ്ടെത്താനുള്ള തെരച്ചിലാണ് ഇപ്പോള്‍ നടക്കുന്നത്.

ദുരിത ബാധിതർക്കായി കട്ടിപ്പാറ വില്ലേജിൽ മൂന്ന് ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 248 പേരാണ് ഇപ്പോൾ ക്യാംപുകളിൽ ഉള്ളത്. വീണ്ടും ഉരുൾപൊട്ടാൻ സാധ്യതയുള്ളതിനാൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. കളക്ട്രേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോൾ റൂം തുറന്നിട്ടുണ്ട്. ആവശ്യമെങ്കിൽ 1077 എന്ന നമ്പറിൽ ജില്ലാ എമർജൻസി ഓപ്പറേഷൻ വിഭാഗത്തിനെ ബന്ധപ്പെടാമെന്ന് കളക്ടർ അറിയിച്ചു.

കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് പോകരുതെന്ന് മുന്നിറിയിപ്പ് നൽകിയിട്ടുണ്ട്. വൈകിട്ട് വരെ ജാഗ്രത പാലിക്കണം. വയനാട് ഭാഗത്തേക്ക് പോകുന്ന ദീർഘദൂര ബസുകൾ കുറ്റ്യാടി വഴി സർവ്വീസ് നടത്തും. ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.