കോഴിക്കോട്: അട്ടപ്പാടിയില്‍ വിശന്നപ്പോള്‍ ഭക്ഷണം മോഷ്ടിച്ചു എന്നാരോപിച്ച് നാട്ടുകാര്‍ തല്ലികൊന്ന മധുവിന്റെ മരണത്തിന് പിറകേ ഒരു ആദിവാസി കൂടി ചികിത്സ കിട്ടാതെ മരിച്ചു. ഇന്നലെ രാത്രി കോഴികോട് മെഡിക്കല്‍ കോളേജിലാണ് സംഭവം. 

നിലമ്പൂര്‍ പൂക്കോട്ട്പാടം ചേലോട് കോളനിയിലെ കണ്ടന്‍ (50) ആണ് മരിച്ചത്. തെങ്ങില്‍ നിന്ന് വീണ കണ്ടനെ ഉടനെ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. എന്നാല്‍ 3 മണിക്കൂറോളം അധികൃതരോ ഡോക്ടര്‍മാരോ തിരിഞ്ഞ് നോക്കിയില്ലെന്നാണ് പരാതി. മൃതദ്ദേഹം നാട്ടിലെത്തിക്കാന്‍ പണമില്ലാത്തതിനാല്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. അന്വേഷണം നടത്താമെന്ന പൊലീസ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയി.