തിരുവനന്തപുരം: രാഷ്ട്രീയക്കാരുടെ കളിക്കളമായി കോടതിയെ മാറ്റരുതെന്നു തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജ‍‍‍ഡ്ജി കെ.പി. ഇന്ദിര. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ മാനനഷ്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. കേസില്‍ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ വി.എസ്. അച്യുതാനന്ദനു കോടതി കൂടുതല്‍ സമയം അനുവദിച്ചതിനെ ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ എതിര്‍ത്തപ്പോഴായിരുന്നു കോടതി പരാമര്‍ശം. 

ഉമ്മന്‍ചാണ്ടിക്കെതിരെ കേസുകള്‍ നിലവിലില്ലെന്നും വ്യക്തപരമായി തേജോവധം ചെയ്യാനാണു പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ കോടിയില്‍ പറഞ്ഞു. തുടര്‍ച്ചയായി നടത്തുന്ന അസത്യ പ്രചാരണം അവസാനിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടു. 

മന്ത്രിക്കാരെതിരെ വി.എസ്. ആരോപണം ഉന്നയിച്ച ധര്‍മ്മടം പ്രസംഗത്തിന്റെ സിഡിയും കോടതിയില്‍ ഹാജരാക്കി. പക്ഷെ വി.എസ്. അച്യുതാനന്ദന്‍ ആരോപണങ്ങളില്‍ ഉറച്ചു നിന്നു. ലോകായുക്തയുടെ വെബ്‌സൈറ്റില്‍ തന്നെ ഉമ്മന്‍ചാണ്ടിക്കെതിപരെ 12 കേസുകളുണ്ടെന്ന് വ്യക്തമാണെന്ന് വി.എസിന്റെ അഭിഭാഷകന്‍ പറഞ്ഞു. മജിസ്‌ട്രേറ്റ് കോടതി മുതല്‍ സുപ്രീം കോടതിവരെയുള്ള കേസുകളുടെ വിശദാംശങ്ങള്‍ നല്‍കാണ സമയം വേണമെന്നും വി.എസ്. ആവശ്യപ്പെട്ടു.

വി.എസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഇതിനെ ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. അഭിഭാഷകര്‍ തമ്മില്‍ വാദപ്രതിവാദത്തിലേക്കു കടക്കുന്നതിടെയാണു കോടതിയെ രാഷ്ട്രീക്കാരുടെ കളിക്കളമാക്കരുതെന്ന് ജഡ്ജി കെ.പി ഇന്ദിര പറഞ്ഞത്.