മോഡലായി തുടക്കം, മെഴ്സിഡിസ്, റോളക്സ് പ്രേമി; ആള്‍ദൈവം ഭയ്യൂജി മഹാരാജ് ഒരു അത്ഭുത കഥ

ഇന്‍റോര്‍: ആത്മീയ ആചാര്യന്‍, രാഷ്ട്രീയ വീദൂഷകന്‍, ബിസിനസ് ഉപദേശകന്‍ അങ്ങനെ നീളുന്നതാണ് ഇന്ന് ആത്മഹത്യ ചെയ്ത ഭയ്യൂജി മഹാരാജ് എന്ന ആള്‍ദൈവത്തിന്‍റെ കഥ. സ്വവസതിയില്‍ സ്വയം വെടിയുതിര്‍ത്താണ് ഭയ്യൂജി ആത്മഹത്യ ചെയ്തത്. രാജ്യത്തിന്‍റെ ഭരണസിരാകേന്ദ്രം തുടങ്ങി ഒട്ടുമിക്കയിടങ്ങളിലും സ്വാധീനമുള്ള ആളായിരുന്നു സ്വയം പ്രഖ്യാപിത ആള്‍ദൈവം ഭയ്യൂജി. ഉന്നതങ്ങളില്‍ ദൈവത്തിനും ഭയ്യൂജിക്കും സ്തൂതി എന്നതായിരുന്നു രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്കും ഒരു കാലത്ത് പറയാനുള്ള മന്ത്രം.

എന്തിനേറെ പറയുന്നു മധ്യപ്രദേശ് മുഖ്യന്ത്രി ശിവരാജ് സിങ് ചൗഹാന്‍ മുതല്‍ ഇന്നത്തെ പ്രധാനമന്ത്രി മോദിവരെ ഭയ്യൂജിയുടെ അനുയായികളിലൊരാളാണ്. ബിജെപി ഗവണ്‍മെന്‍റ് കാബിനറ്റ് പദവി നല്‍കിയപ്പോള്‍ ദൈവത്തിന് ഇത്തരമൊരു സ്ഥാനത്തിന്‍റെ ആവശ്യമില്ലെന്നായിരുന്നു ഭയ്യൂജിയുടെ മറുപടി. ഒടുവില്‍ കാബിനറ്റ് പദവി സ്വീകരിക്കുകയും മറ്റ് സൗകര്യങ്ങള്‍ നിഷേധിക്കുകയും ചെയ്തു. 

രാഷ്ട്രീയ തര്‍ക്കങ്ങളിലും ചേരിതിരുവുകളിലും ഇടനിലക്കാരനായിരുന്നു ഭയ്യൂജി. ഇക്കാര്യത്തില്‍ രാഷ്ട്രീയ വ്യത്യാസങ്ങളും ഉണ്ടായിരുന്നില്ല. 2011ല്‍ അനിശ്ചിതകാല നിരാഹാരമിരുന്ന അണ്ണാ ഹസാരയെ അനുനയിപ്പിക്കാന്‍ യുപിഎ സര്‍ക്കാര്‍ ഏല്‍പിച്ചതും ഭയ്യൂജിയെയായിരുന്നു. അന്ന് ഭയ്യൂജിയുടെ കയ്യില്‍ നിന്ന നാരങ്ങാനീര് വാങ്ങി കഴിച്ചാണ് അണ്ണ ഹസാരെ സമരം അവസാനിപ്പിച്ചത്. 

ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഭയ്യൂജിയെ സദ്ഭവന നിരാഹാര പരിപാടിയില്‍ മുഖ്യാതിഥിയായി ക്ഷണിച്ചതും വാര്‍ത്തയായിരുന്നു. കടുത്ത മെഴ്സിഡിസ് പ്രേമി, സഞ്ചാരം മേഴ്സിഡസില്‍ മാത്രം. വാച്ചിന്‍റെ കാര്യത്തിലുമുണ്ടായിരുന്നു ശാഠ്യം. റോളെക്സ് വാച്ചില്ലാതെ വീട്ടുകാര്‍ പോലും ഭയ്യൂജിയെ കണ്ടിട്ടില്ലെന്നാണ് ഉള്ളറ സംസാരം. 

ആഢംബരങ്ങളുടെ തോഴനായിരുന്ന ഭയ്യൂജിക്ക് ഇന്‍റോറില്‍‍ കൊട്ടാര സദൃശ്യമായ ആശ്രമവുമുണ്ട്. 1968 ജനിച്ച ഭയ്യൂജി ആള്‍ദൈവമാകുന്നതിന് മുമ്പ് ഒരു മോഡലായിരുന്നു. വസ്ത്രങ്ങളുടെ പരസ്യത്തിലായിരുന്നു ഭയ്യൂജി വേഷമിട്ടിരുന്നത്. 49ാം വയസില്‍ രണ്ടാം തവണയും ഭയ്യൂ വിവാഹിതനായി. അന്ന് മോഡലും നടിയുമായ യുവതി, തന്നെ ചതിച്ചുവെന്നാരോപിച്ച് രംഗത്തെത്തിയതും വിവാദമായി. ഭയ്യൂജിയെ സന്ദര്‍ശിച്ചവരുടെ കൂട്ടത്തില്‍ ഉദ്ദവ് താക്കറെ, ലത മങ്കേഷ്കര്‍, രാജ് താക്കറെ, ആശ ബോണ്‍സ്ലെ, ശരത് പവാര്‍ മുതല്‍ മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ വരെ ഉണ്ട്. ഭരണസിരാകേന്ദ്രത്തിലേതടക്കമുള്ള പ്രശ്നങ്ങള്‍ പരഹരിക്കുന്ന ഭയ്യൂജിയുടെ ആത്മഹത്യക്ക് പിന്നില്‍ കുടുംബ പ്രശ്നങ്ങളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.