മുംബൈ: കനത്തമഴയില്‍ സാവിത്രി നദിക്കു കുറുകെയുള്ള പാലം തകര്‍ന്ന് കാണാതായ ബസുകളുടെ ഭാഗങ്ങൾ കണ്ടെടുത്തു. റായ്ഗഡ് ജില്ലയിലെ മഹാഡിനടുത്ത് മുംബൈ-ഗോവ ദേശീയപാതയില്‍ എട്ട് ദിവസം മുമ്പ് കാണാതായ ബസുകളുടെ ഭാഗങ്ങളാണ് കണ്ടെടുത്തത്. പാലത്തിന് ഇരുന്നൂറു മീറ്ററുകൾക്കകലെ ചെളിയിൽ പൂണ്ട നിലയിലായിരുന്നു അവശിഷ്ടങ്ങൾ.

എട്ട് ദിവസങ്ങളായി മഹാഡ് മേഖലയിൽ നേവി രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ക്രെയിൻ ഉപയോഗിച്ച് ബസിന്‍റെ ഭാഗങ്ങൾ പൊക്കിയെടുക്കുന്നതിനുള്ള ദുരന്ത നിവാരണസേനയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മുതലകളുടെ സാന്നിധ്യവും നദിയിലെ ശക്തമായ കുത്തൊഴുക്കും രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമാക്കിയിട്ടുണ്ട്. ശക്തമായ ഒഴുക്കിലും രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്ന ഡൈവിങ് വിദഗ്ധരെ അടക്കം നിയോഗിച്ചാണ് പ്രവർത്തനം പുരോഗമിക്കുന്നത്.

കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ആഗസ്റ്റ് രണ്ടിന് രാത്രിയിലാണ് മഹാഡ് പാലം തകരുന്നത്. 88 വര്‍ഷം പഴക്കമുള്ള പാലമാണിത്. പാലത്തിന്‍റെ തൂണുകളില്‍ ഒന്ന് ഇടിഞ്ഞുവീണതിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ പുഴയില്‍ വീണത്. 18 യാത്രക്കാരും നാല് ജീവനക്കാരും ഉള്‍പ്പെടെ രണ്ട് മഹാരാഷ്ട്ര ട്രാന്‍സ്പോര്‍ട്ട് ബസുകളും 10 യാത്രക്കാരുള്ള ടവേര വാനുമാണ് ഒഴുക്കില്‍ കാണാതായത്. കൂടാതെ മൂന്നോളം മറ്റ് വാഹനങ്ങളും അപകടത്തില്‍പ്പെട്ടതായി സംശയിക്കുന്നു. എട്ടു ദിവസത്തിനുള്ളില്‍ നിരവധി മൃതദേഹങ്ങളാണ് രക്ഷാപ്രവർത്തകർ നദിയിൽ നിന്ന് കണ്ടെടുത്തത്.