ചാരക്കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പിണറായി വിജയന്‍ മുസ്ലീംങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചെന്നാരോപിച്ച് ഷരീഫ് സാഗര്‍ എന്നയാള്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് പലരും ഷെയര്‍ ചെയ്യുകയായിരുന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിലും ഈ പോസ്റ്റ് ഷെയര്‍ ചെയ്തു.
തിരുവനന്തപുരം : ചാരകേസില്‍ നമ്പിനാരായണന്‍റെ നിരപരാധിത്വം തെളിയിക്കപ്പെട്ടതോടെ അവകാശവാദങ്ങളുമായി നിരവധിയാളുകളാണ് രംഗത്തെത്തുന്നത്. പലതും ചാരക്കേസ് പോലെ തന്നെ നിറം പിടിപ്പിച്ച കഥകളാണ്. ചാരക്കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പിണറായി വിജയന്‍ മുസ്ലീംങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചെന്നാരോപിച്ച് ഷരീഫ് സാഗര്‍ എന്നയാള്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് പലരും ഷെയര്‍ ചെയ്യുകയായിരുന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിലും ഈ പോസ്റ്റ് ഷെയര്‍ ചെയ്തു.
പി.കെ. ഫിറോസിന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ നിന്ന് : " പത്രങ്ങളില്‍ ചന്ദ്രിക മാത്രമാണ് ചാരക്കേസിനെ അന്ന് എതിര്‍ത്തതെന്നും ആ എതിര്‍പ്പിനെതിരെ അന്ന് നിയമസഭയില്‍ എംഎല്‍എയായിരുന്ന പിണറായി വിജയന്‍ ചോദ്യം ചെയ്തത് , ''മറിയം റഷീദ വന്നത് ചാര പ്രവർത്തനത്തിനല്ലെന്നാണ് കുഞ്ഞമ്മദ് വാണിമേൽ ചന്ദ്രികയിൽ എഴുതിയിരിക്കുന്നത്. എവിടെ നിന്ന് കിട്ടി ഈ വിവരം..…..…'' ഇങ്ങിനെ കത്തികയറുന്നതിനടക്ക് ഒരു കമ്യൂണിസ്റ്റുകാരൻ ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ക്രൂരമായ ചോദ്യവും അന്നദ്ദേഹം ഉന്നയിച്ചു. ''മറിയം റഷീദ മുസ്‌ലിമായതുകൊണ്ടാണോ ചന്ദ്രിക ഇങ്ങിനെ എഴുതിയത്'' എന്നായിരുന്നു ആ ചോദ്യം. " എന്നാല്‍ നിയമസഭാ രേഖകളില്‍ പി.കെ.ഫിറോസിന്‍റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് കാണാം.
ചാരക്കേസിനെ സംബന്ധിച്ച് നിയമസഭയില്‍ പിണറായി വിജയന്‍ പ്രസംഗിച്ചത് നിയമസഭാ ആര്‍ക്കേവ്സില്‍ ലഭ്യമാണ്. ആര്‍ക്കേവ്സ് രേഖകളില്‍ പിണറായിയുടെ പ്രസംഗം രേഖപ്പെടുത്തിയത് ഇങ്ങനെയാണ് : " ലീഗിന്‍റെ പത്രമായ ചന്ദ്രിക പ്രസിദ്ധീകരിച്ച ഒരു മുഖപ്രസംഗമുണ്ട്. അതില്‍ ഇങ്ങനെയാണ് പറഞ്ഞത്. ' ചാരക്കഥകള്‍ വിനയായി. വിസ കഴിഞ്ഞ് കാലാവധി കഴിഞ്ഞ് ഇന്ത്യയില്‍ തങ്ങി എന്ന കുറ്റത്തിന് പോലീസ് പിടിയിലായ മാലി യുവതി മറിയം റഷീദയെ ചുറ്റിപ്പറ്റി പ്രചരിച്ച ചാരക്കഥകള്‍ ഇന്ത്യയുമായി നല്ല ബന്ധത്തില്‍ കഴിഞ്ഞ ഒരു കൊച്ചു രാഷ്ട്രത്തിലെ ജനവിഭാഗത്തെ സംശയ കണ്ണുകള്‍ കൊണ്ട് നോക്കുന്ന സ്ഥിതി വരുത്തി. ഈ വാര്‍ത്ത സൃഷ്ടിച്ച വിനകള്‍ വേറെയുമുണ്ട്. അതൊരു വലിയ വാര്‍ത്തയാണ്. സത്യത്തിന്‍റെ അടിത്തറയോ, നിയമത്തിന്‍റെ പിന്‍ബലമോ ഇല്ലാതെ ' അപക്വ മനസുകള്‍ മെനഞ്ഞ പരസ്പര ബന്ധമില്ലാത്ത ചാരവിശേഷങ്ങള്‍' എന്നാണ് ചന്ദ്രിക ഈ ചാരക്കഥയെ കുറിച്ച് കൊടുത്തത് എന്നു നാം കാണണം. എത്ര മാത്രം ആത്മാര്‍ത്ഥതയോടെയാണ് ലീഗ് ഈ കാര്യത്തില്‍ നിലപാട് സ്വീകരിക്കുന്നതെന്ന് നാം ആലോചിക്കേണ്ടതായിട്ടുണ്ട്. ഇത് ചന്ദ്രിക പത്രത്തില്‍ വന്നതാണ്. എന്തുകൊണ്ട് അവര്‍ ഇങ്ങനെ ഒരു നിലപാടെടുത്തു ? അങ്ങ് ഇടപെടുന്നതു കൊണ്ട് ഞാന്‍ അതിന്‍റെ മറ്റ് ഭാഗങ്ങള്‍ വായിക്കുന്നില്ല. വളരെ ദീര്‍ഘമായ ഒരു റിപ്പോര്‍ട്ടാണിത്. അപ്പോള്‍ ഈ ചാരവൃത്തി കൊണ്ടുവന്നവരെയടക്കം അതിന്‍റെ റിപ്പോര്‍ട്ട് പുറത്തു കൊണ്ടുവന്നവരെയടക്കം കുറ്റപ്പെടുത്തുന്ന സമീപനമായിരുന്നു ചന്ദ്രിക പത്രം സ്വീകരിച്ചിരുന്നത്. "
പിണറായി വിജയന്‍റെ പ്രസംഗത്തില്‍ കൃത്യമായി ലീഗ് ഏങ്ങനെയാണ് ഇത്തരത്തിലൊരു നിലപാടിലേക്ക് എത്തിയതെന്ന് ആലോചിക്കണമെന്നും ചാരക്കേസ് വെറും കെട്ടുകഥയാണെന്നും മറിച്ച് കോണ്‍ഗ്രസ് സര്‍ക്കാറിന് കീഴില്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനും കുടുംബത്തിനെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളില്‍ നിന്നും പൊതു ജനശ്രദ്ധതിരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും ആരോപിക്കുകയും ചെയ്യുന്നു. ഇത്ര കൃത്യമായ രേഖ ലഭ്യമാണെന്നിരിക്കെയാണ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. ഫിറോസ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ചാരക്കേസും പിടിച്ച് രംഗത്തെത്തിയിരിക്കുന്നത്.
പിണറായി വിജയന്‍ ചാരക്കേസ് സംബന്ധിച്ച് നിയമസഭയില്‍ നടത്തിയ പ്രസംഗം. (നിയമസഭാ ആര്‍ക്കേവ്സില്‍ നിന്ന്)

പി.കെ. ഫിറോസിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്:
