ദില്ലി: ഏറെക്കുറെ ആളൊഴിഞ്ഞ ദില്ലി മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുന്ന അമ്മയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ആയയ്ക്ക് സീറ്റ് നിഷേധിക്കുന്ന ചിത്രം ട്വിറ്ററില്‍ ഏറെ വിമര്‍ശനം ഏറ്റു വാങ്ങിയിരുന്നു. ഒരാള്‍ക്ക് കൂടി ഇരിക്കാന്‍ ഇടമുണ്ടായിട്ട് കൂടിയും കുഞ്ഞിനെ നോക്കുന്ന ആയ സീറ്റിന് സമീപം നിലത്തിരിക്കുന്ന ചിത്രമാണ് സന്യ ഷെയര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ കാണുന്ന സ്ത്രീകള്‍ക്ക് നേരെ രൂക്ഷമായ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്. 

ദേശീയ മാധ്യമങ്ങളില്‍ അടക്കം വന്ന വാര്‍ത്തയില്‍ ചിത്രത്തിലുള്ള അമ്മ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമല്ല ഈ സ്ത്രീ. ദില്ലിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍ ഡോക്ടറായ സ്ത്രീ. തന്‍ ഉള്‍പ്പെട്ട ചിത്രത്തിന്‍റെ സത്യവസ്ഥ വിശദീകരിച്ച് എത്തിയത്. തന്‍റെ അഭിപ്രായം പങ്കുവയ്ക്കാന്‍ സോഷ്യല്‍ മീഡിയ ഇല്ലത്തതിനാല്‍ ഒരു ബന്ധുവിന്‍റെ ബ്ലോഗിലൂടെയാണ് ഇവര്‍ പ്രതികരിച്ചത്.

ചിത്രം എടുത്ത ദിവസം ഞാനും എന്‍റെ കുട്ടിയും നാനിയും ഒന്നിച്ചാണ് ട്രെയ്നില്‍ കയറിയത്. മാള്‍വ്യ നഗറിനും എംജി റോഡിനും ഇടയിലാണ് ചിത്രം എടുത്ത സന്യ ദിന്‍ഗ്ര എന്ന സ്ത്രീ ട്രെയ്നില്‍ കയറുന്നത്. അവര്‍ ദ പ്രിന്‍റ് എന്ന ഓണ്‍ലൈന്‍ പത്രത്തിലെ മാധ്യമ പ്രവര്‍ത്തകയാണ് എന്ന് അറിയുന്നു. ഞങ്ങളൊടൊപ്പമുള്ള നാനി അപ്പോള്‍ സീറ്റിന് താഴെയാണ് ഇരിക്കുന്നത് എന്നത് നേരാണ്. അപ്പോള്‍ കുറേ ഏറെ സീറ്റും ഒഴിവുണ്ടായിരുന്നു.

എന്നാല്‍ ഞങ്ങളുടെ കയ്യില്‍ കുറേ ബാഗുകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് അടുത്ത സ്റ്റേഷനില്‍ ഇറങ്ങേണ്ടിയിരുന്നു. കുട്ടിയെയും ബാഗുകളും എടുത്ത് വേഗം ഇറങ്ങാന്‍ അത് ഡോറിന് അടുത്തേക്ക് നീക്കിവച്ച് അവിടെ ഇരിക്കുകയായിരുന്നു അവര്‍. സന്യ എന്താണ് നിലത്ത് ഇരിക്കുന്നത് എന്ന് ചോദിച്ചു, അത് സാരമില്ലെന്ന് നാനി ഉത്തരം നല്‍കുകയും ചെയ്തു, എന്നിട്ടും അവര്‍ തുറിച്ച് നോക്കി നില്‍ക്കുകയായിരുന്നു.

ഞാന്‍ കുട്ടിയെയും ബാഗുകളും പിടിച്ച് ഇറങ്ങുന്നത് അവര്‍ കണ്ടിരുന്നു. എന്നാല്‍ പിന്നീട് ഇത് വിവേചനം എന്ന് പറഞ്ഞ് അവര്‍ ഞങ്ങള്‍ അറിയാതെ എടുത്ത ഫോട്ടോ ഷെയര്‍ ചെയ്യുകയാണുണ്ടായത്. ശേഖര്‍ ഗുപ്ത പോലുള്ള വലിയ മാധ്യമപ്രവര്‍ത്തകന്‍ ഈ ചിത്രം വച്ച് ആര്‍ട്ടിക്കിള്‍ എഴുതി. 

ഇവരുടെ വിശദീകരണത്തിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം