കോഴിക്കോട് കാരാപറമ്പ് സ്വദേശി മേറോത്ത് പറമ്പത്ത് നിഹാലാണ് അറസ്റ്റിലായത് ‍.

കോഴിക്കോട്: വീര്യം കൂടിയ പുതു തലമുറ ലഹരി മരുന്നില്‍പ്പെട്ട എല്‍എസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ. കോഴിക്കോട് കാരാപറമ്പ് സ്വദേശി മേറോത്ത് പറമ്പത്ത് നിഹാലാണ് അറസ്റ്റിലായത് ‍. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് റൂറല്‍ എസ്പി ജി. ജയദേവിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. താമരശേരി പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ കാര്‍ സഹിതം യുവാവിനെ പിടികൂടുകയായിരുന്നു.

പത്ത് മണിക്കൂറോളം ലഹരി നല്‍കുന്നതും ഉത്തേജനം നല്‍കുന്നതുമായ പുതു തലമുറയിലെ വീര്യം കൂടിയ ലഹരി മരുന്നായ എല്‍എസ്ഡി സ്റ്റാമ്പുകള്‍ ഡി ജെ പാര്‍ട്ടികളിലും മറ്റുമാണ് കൂടുതലായി ഉപയോഗിക്കുന്നത്. വിദേശത്ത് നിന്നും ബാംഗ്ലൂര്‍,ഗോവ,മുംബൈ എന്നിവടങ്ങളില്‍ നിന്നുമാണ് ഇത്തരം ലഹരികള്‍ എത്തുന്നത്. പൊതുവെ ഇത്തരം ലഹരികള്‍ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയാറില്ല.

പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളില്‍ പ്രതി ലഹരി വില്പന നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് താമരശേരി സബ് ഡിവിഷനില്‍ മാരക ലഹരി മരുന്ന് പിടികൂടുന്നത്. കഴിഞ്ഞ ദിവസം മുക്കത്ത് വച്ച് 260 നൈട്രോസന്‍ഗുളികകളും,തിരുവമ്പാടിയില്‍ വച്ച് എംഡിഎംഎ എക്ടസി ലഹരി മരുന്നും റൂറല്‍ എസ് പിയുടെ പ്രത്യേക സംഘം പിടികൂടിയിരുന്നു.

താമരശേരി ഡിവൈഎസ്പി സജീവന്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അശ്വ കുമാര്‍, എസ്ഐ സായൂജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ രാജീവ് ബാബു, ഷിബിന്‍ ജോസഫ്, ഹരിദാസന്‍, എഎസ്ഐ അനില്‍ കുമാര്‍, രഞ്ജിത്ത്, എന്നിവരടങ്ങിയ സംഘമാണ് ലഹരി മരുന്നുമായി നിഹാലിനെ പിടികൂടിയത്.