ദേശീയപാതയിലെ കൊള്ള; ഭീതിയില്‍ യാത്രികര്‍
ബെംഗളൂരു: കർണാടകത്തിൽ ഇതരസംസ്ഥാനങ്ങളിൽ നിന്നുളള യാത്രക്കാരെ കൊളളയടിക്കുന്ന സംഭവങ്ങൾ കുറയുന്നില്ല എന്നതിന് തെളിവാണ് ചന്നപട്ടണയിലേത്.ദേശീയപാതയിൽ ഭീകരാന്തരീക്ഷമുണ്ടാക്കുന്ന സംഘങ്ങളെ നിയന്ത്രിക്കാൻ പൊലീസിന് കഴിയാറില്ല.ഓണാവധിക്ക് കൂടുതൽ ബസുകൾ ഓടിക്കാനിരിക്കെയുണ്ടായ സംഭവം സുരക്ഷയുടെ കാര്യത്തിൽ കെഎസ്ആർടിസിയെയും ആശങ്കയിലാക്കുന്നു.
ചന്നപട്ടണയിൽ കൊളളയടിക്കപ്പെട്ട കെഎസ്ആർടിസി ബസിലെ ഡ്രൈവർ പറയുന്നത് ഇതാണ്.ബസ് ജീവനക്കാർക്കുതന്നെ വലിയ ആശങ്ക.യാത്രക്കാരുടെ കാര്യം അതിലേറെ. കെഎസ്ആർടി ബസുകളെ മാണ്ഡ്യയിലും മൈസൂരുവിലുമുളള കൊളളസംഘങ്ങൾ ലക്ഷ്യമിടുന്നത് കുറവാണ്.ഇരയാവുന്നതില്‍ അധികവും ചെറിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ. വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിലുളള പരാതിൽ രണ്ട് വർഷത്തിനിടെ നൂറോളം വരും.
ബെംഗളൂരു നഗരം കഴിഞ്ഞ് രാമനഗരയെത്തിയാൽ മാണ്‍്യ വരെ ആൾത്താമസം കുറഞ്ഞ പ്രദേശത്തുകൂടിയാണ് ദേശീയ പാത.ഇവിടെയാണ് കൊളളക്കാരുടെ കേന്ദ്രം.വാഹനങ്ങൾക്ക് പല അടവുകളിലൂടെ തകരാറുണ്ടാക്കി വഴിയിൽ നിർത്താൻ നിർബന്ധിതരാക്കും. ചില്ലിൽ തട്ടിവിളിക്കും.തുറന്നാൽ വണ്ടിയിലിരിക്കുന്നവരെ ആയുധങ്ങൾ കൊണ്ട് ആക്രമിക്കും.ചിലപ്പോൾ മുളകുപൊടി വിതറും.സാധനങ്ങൾ കവരും.. ഇതാണ് പതിവ്.മലയാളികളുൾപ്പെടെയുളള ഇതരസംസ്ഥാനക്കാരാണ് കൂടുതലും ഇരയാവുക,ഭാഷയറിയില്ല എന്നതും കേസുമായി നടക്കാൻ ആഗ്രഹിക്കില്ല എന്നതും കൊളളക്കാർ മുതലെടുക്കും..
ഗ്രാമങ്ങളിൽ മാത്രമല്ല ബെംഗളൂരു നഗരത്തിലും ഇത് പതിവാണ്.സ്വകാര്യ ബസുകളിൽ മഡിവാളയിലും മറ്റും വന്നിറങ്ങുന്നവരെ ഓട്ടോറിക്ഷകളിൽ കയറ്റിയ ശേഷം സംഘം ചേർന്ന ആക്രമിച്ച സംഭവങ്ങൾ നിരവധി.പരാതികളെത്തുന്നതല്ലാതെ ഇതിനൊന്നും പരിഹാരമാവാറുമില്ല.ഇതിനിടയിലാണ് ഇപ്പോൾ കെഎസ്ആർടിസി ബസ്സിലെ കൊളള.ഓണത്തിന് വരും ദിവസങ്ങളിൽ കൂടുതൽ ബസ്സുകൾ കെഎസ്ആർടിസി ഓടിക്കുന്നുണ്ട്.രാത്രി സർവീസുകളാണ് കൂടുതൽ. ജീവനുപോലും ഭീഷണിയാകുന്ന അക്രമങ്ങൾ ഇനിയുമുണ്ടാകുമോ എന്ന ആശങ്കയിലാണ് യാത്രക്കാർക്കൊപ്പം ബസ് ജീവനക്കാരും.