കേരളത്തിന്റെ പ്രളയക്കെടുതി നേരിടാൻ വിദേശ സഹായം വേണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത് ഇന്നലെയാണ്.  പ്രളയ ദുരിതം നേരിടാൻ കേരളത്തിന് 700 കോടി ഇന്ത്യൻ രൂപയായിരുന്നു യുഎഇ പ്രഖ്യാപിച്ചത്. 

ദില്ലി: കേരളത്തിന്റെ പ്രളയക്കെടുതി നേരിടാൻ വിദേശ സഹായം വേണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത് ഇന്നലെയാണ്. പ്രളയ ദുരിതം നേരിടാൻ കേരളത്തിന് 700 കോടി ഇന്ത്യൻ രൂപയായിരുന്നു യുഎഇ പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാരിന്‍റെ നയം കാരണം ഇപ്പോൾ ഈ സഹായം കേരളത്തിന് കിട്ടാതാകുന്ന നിലയാണ്. അതേസമയം പ്രമുഖ വിദേശകാര്യ വിദഗ്ധർ വിദേശ സഹായം നിരസിക്കാന്‍ കേന്ദ്ര നയം തടസമാണെന്ന വാദം നിഷേധിക്കുന്നു. 

പുനരധിവാസത്തിന് വിദേശ സഹായം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവ്‍ശങ്കർ മേനോൻ പറയുന്നു. ദുരന്ത നിവാരണത്തിന് സഹായം സ്വീകരിക്കുന്നതിലാണ് നയം തടസ്സമാകുന്നത്. ഗുജറാത്തിന് വിദേശസഹായം കിട്ടുകയും കേരളത്തിന് കിട്ടാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്ന ഒരു ട്വീറ്റ് അദ്ദേഹം റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

വിദേശസഹായം സ്വീകരിക്കുന്ന കാര്യത്തിൽ വകതിരിവുണ്ടാകണം എന്നാണ് മുൻ വിദേശകാര്യ സെക്രട്ടറി ആയിരുന്ന നിരുപമ റാവുവിന്‍റെ പ്രതികരണം. വിദേശത്തുനിന്ന് സഹായം സ്വീകരിക്കുകയല്ല, വിദേശരാജ്യങ്ങൾക്ക് സഹായം നൽകുകയാണ് നമ്മൾ ചെയ്യാറുള്ളത് എന്നത് ശരിതന്നെ. പക്ഷേ ഗൾഫ് രാജ്യങ്ങളിലുള്ള എൺപത് ശതമാനം ഇന്ത്യാക്കാരും മലയാളികളാണ്. സാഹചര്യം പരിഗണിക്കണം. വേണ്ട എന്നു പറയാൻ എളുപ്പമാണ്, പക്ഷേ കേരളം പ്രതിസന്ധിയിലാണ്, അത് ചെറിയ കാര്യമല്ലെന്നും നിരുപമ റാവു കൂട്ടിച്ചേര്‍ത്തു. 

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ മാധ്യമ ഉപദേഷ്ടകനും വിദേശകാര്യ വിദഗ്ധനുമായ സഞ്ജയ് ബാരുവും യുഎഇയുടെ സഹായം സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ട്വിറ്ററിൽ പ്രതികരിച്ചു. ഗൾഫ് രാജ്യങ്ങളുമായുള്ള മലയാളികളുടെ ബന്ധം പരിഗണിക്കണം. യുഎഇയുടെ സഹായം നിഷേധിക്കാൻ സുനാമി കാലത്ത് വിദേശസഹായം സ്വീകരിച്ചില്ല എന്ന കീഴ്വഴക്കം പറയുന്നത് ശരിയല്ല. ഇക്കാര്യത്തിൽ പിണറായിയുടെ നിലപാടിനൊപ്പമാണ് എന്നായിരുന്നു സഞ്ജയ് ബാരുവിന്‍റെ ട്വീറ്റ്.