നാളിതുവരെ റോഡിന്‍റെ  ശോചന്യാവസ്ഥ പരിഹരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയും ഭരണസമിതിയും തയ്യാറായില്ല.

മാന്നാര്‍: ജന്മനാ പോളിയോ ബാധിച്ച് ഇരുകാലുകളും തളര്‍ന്ന് ജീവിതം ദുരിതപൂര്‍ണമായ മാന്നാര്‍ പാവുക്കര ഒന്നാം വാര്‍ഡില്‍ വിഷവര്‍ശേരിക്കരയില്‍ വാഴത്തറയില്‍ കുഞ്ഞുകുട്ടി - കുഞ്ഞമ്മ ദമ്പതികളുടെ മകള്‍ സിന്ധുവിനെ (48) മാന്നാര്‍ പഞ്ചായത്ത് ഭരണസമിതി അവഗണിക്കുന്നതായി പരാതി. പാടശേഖരത്തിന്‍റെ നടുവിലായി അഞ്ച് സെന്‍റ് വസ്തുവില്‍ താമസിക്കുന്ന ഈ കുടുംബത്തിന് സഞ്ചരിക്കാന്‍ വഴി ഇല്ലായിരുന്നു. 

കുടുംബത്തിന്‍റെ ദയനീയത മനസിലാക്കിയ 2007 ലെ എല്‍ഡിഎഫ് പഞ്ചായത്ത് ഭരണസമിതി ആറ് മീറ്റര്‍ നീളത്തിലും മൂന്ന് മീറ്റര്‍ വീതിയിലും റോഡ് വെട്ടി സഞ്ചാരയോഗ്യമാക്കി. പിന്നീട് എത്തിയ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി റോഡ് പുനുദ്ധാരണം നടത്താതെ പാടെ അവഗണിച്ചു. സിന്ധുവിന് മാവേലിക്കര ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും അംഗപരിമിതയ്ക്കുള്ള മുച്ചക്രവാഹനം ലഭിച്ചെങ്കിലും താറുമാറായ റേഡില്‍ കൂടി സഞ്ചരിക്കാന്‍ പറ്റാത്തനിലയിലാണ്. ഇതിനിടെ 2017ല്‍ കലക്ടര്‍ വീണ മാധവനെ പരാതി നല്‍കിയതിനെ തുടര്‍ന്ന് ചെങ്ങന്നൂരില്‍ സംഘടിപ്പിച്ച സേവന സ്പര്‍ശത്തില്‍ സിന്ധുവിന്‍റെ പരാതിയില്‍ തീര്‍പ്പ് കല്‍പ്പിച്ച് നടപടി സ്വീകരിക്കാന്‍ മാന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. 

എന്നാല്‍ നാളിതുവരെ റോഡിന്‍റെ ശോചന്യാവസ്ഥ പരിഹരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയും ഭരണസമിതിയും തയ്യാറായില്ല. പാടശേഖരത്തിലെ ജലനിരപ്പ് ഉയര്‍ന്നതോടെ വഴിയും വെള്ളത്തില്‍ മുങ്ങി, സഞ്ചരിക്കന്‍ പറ്റാത്ത അവസ്ഥയാണ്. മഴക്കാലമായതേടെ ആസ്മാരോഗിയായ കുഞ്ഞുകുട്ടിയുടെ രോഗവും മൂര്‍ച്ഛിച്ചു. ദുരിതങ്ങള്‍ അനുഭവിക്കുന്ന കുടുംബത്തിന് സഞ്ചരിക്കുവാനുള്ള റോഡ് പുനരുദ്ധാരണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.