ലണ്ടന്‍: ബ്രക്‌സിറ്റ് നടപ്പാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരസേ മേ. മാര്‍ച്ചില്‍ ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപനത്തോടെ ബ്രെക്‌സിറ്റിന്റെ തുടര്‍നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. ഏകവിപണിയില്‍ തുടരാന്‍ കഴിയില്ലെന്ന് പറഞ്ഞ തെരേസ മെ ബ്രെക്‌സിറ്റിന്റെ അവസാന ധാരണ പാര്‍ലമെന്‍റില്‍ വോട്ടിംഗിനിടുമെന്നും പറഞ്ഞു. യൂറോപ്യന്‍ യൂണിയനുമായി ദൃഢവും തീവ്രവുമായ ഒരു വ്യാപാര ഉടമ്പടിയ്‌ക്കുള്ള സാധ്യത തേടും
ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സുഗമമായ വ്യാപാര ബന്ധത്തിന് സഹായിക്കുന്നതാകും ഈ ഉടമ്പടി.

മാര്‍ച്ച് അവസാനമാണ് ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപനം .അതോടെ യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ബ്രിട്ടന്റെ പുറത്താകലിന് ഔദ്യോഗിക തുടക്കമാകും. യൂണിയനില്‍നിന്ന് പുറത്തായിട്ട് ഏകവിപണിയില്‍ മാത്രമായി ബ്രിട്ടന് തുടരാന്‍ കഴിയില്ലെന്ന് മേരത്തെ തന്നെ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എങ്കിലും പരമാവധി ഇളവുകള്‍ നേടിയെടുക്കാന്‍ ശ്രമിക്കുമെന്നും മേ ഉറപ്പുനല്‍കി.

വാണിജ്യ നിയമങ്ങളില്‍ മറ്റ് രാജ്യങ്ങളുമായി ധാരണക്ക് ശ്രമിക്കും. സര്‍ക്കാര്‍ തലത്തിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും എല്ലാം തീരുമാനിക്കുകയെന്നും മെ അറിയിച്ചു. അവസാന ധാരണ പാര്‍ലമെന്റില്‍ വോട്ടിനിടും. കഴിഞ്ഞ ജൂണിലെ ഹിതപരിശോധന കഴിഞ്ഞ് അധികാരമേറ്റ തെരേസ മെ ഇപ്പോഴാണ് ഔദ്യോഗികമായി ബ്രിട്ടന്റെ തുടര്‍ നയപരിപാടികള്‍ പ്രഖ്യാപിച്ചത്.പൂര്‍ണമായ വിട്ടുപോകലാണ് പ്രതിപക്ഷത്തുള്ള യുകെഐപി അടക്കമുള്ള പാര്‍ട്ടികള്‍ ലക്ഷ്യമിടുന്നത്. മേ കൃത്യമായ നയം വ്യക്തമാക്കണമെന്നാണ് അവരുടെ ആവശ്യം.