ഇതിനെക്കാള്‍ ഭേദം ബ്രസീലായിരുന്നു
സെന്റ് പീറ്റേഴ്സ്ബെര്ഗ്: ലോകകപ്പ് സെമി ഫെെനലിലെ ഏറ്റവും വാശിയേറിയ മത്സരത്തിനാണ് ഫുട്ബോള് ലോകം ഇന്നലെ സാക്ഷ്യം വഹിച്ചത്. സുവര്ണ തലമുറയുമായി ലോക പോരാട്ടത്തില് അസാമാന്യ പ്രകടനം നടത്തിയ ബെല്ജിയവും സിനദീന് സിദാന്റെ കാലത്തിന് ശേഷം മികച്ച കളി സംഘവുമായെത്തിയ ഫ്രാന്സും ഏറ്റുമുട്ടിയപ്പോള് മത്സരം ആവേശത്തിന്റെ കൊടുമുടി കയറി.
രണ്ടാം പകുതിയില് സാമുവേല് ഉംറ്റിറ്റി നേടി ഒരേ ഒരു ഗോളിന്റെ ബലത്തില് പക്ഷേ അവസാന വിസില് മുഴങ്ങിയപ്പോള് ഫ്രഞ്ച് പടയുടെ ചിരിയാണ് സെന്റ് പീറ്റേഴ്സ്ബെര്ഗില് വിരിഞ്ഞത്. എന്നാല്, കളത്തിലെ ഫ്രാന്സിന്റെ നീക്കങ്ങളെ വിമര്ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബെല്ജിയം ഗോള്കീപ്പര് തിബൗട്ട് കോട്ടുവ.
സെമിയില് ഫ്രഞ്ച് പട കളിച്ചത് ഫുട്ബോളിന്റെ അന്തസിന് ചേരാത്ത രീതിയിലാണെന്നാണ് കോട്ടവ പറയുന്നത്. നല്ല ഫുട്ബോള് അവര് കളിച്ചില്ല. അവരുടെ സ്ട്രെെക്കര്മാര് അവരുടെ ബോക്സിന് അടുത്ത് തന്നെയാണ് നിലയുറപ്പിച്ചത്.
കോര്ണറില് നിന്ന് ഗോള് നേടിയതും പ്രതിരോധിച്ചതുമല്ലാതെ കളത്തില് അവര് ഒന്നും ചെയ്തില്ല. ഇതിനെക്കാള് ക്വാര്ട്ടറില് ബ്രസീലിനോട് തോല്ക്കുന്നതായിരുന്നു നല്ലത്. യഥാര്ഥ ഫുട്ബോള് കളിക്കുന്ന ടീമായിരുന്നു ബ്രസീലെന്നും ബെല്ജിയം ഗോള്കീപ്പര് പറഞ്ഞു.
