നഗ്നനായി മോഷണത്തിനെത്തുന്ന കുപ്രസിദ്ധ കള്ളന്‍ പിടിയില്‍
നിരവധി മോഷണ കേസുകളിലെ പ്രതി ചെർപ്പുളശ്ശേരിയിൽ പിടിയിലായി. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി കുറ്റിപ്പൊളിയൻ അബ്ദുൽ കബീറാണ് പിടിയിലായത്
രാത്രികാലങ്ങളിൽ വീടുകളിലെ തുറന്നു കിടക്കുന്ന ജനലുകളിലൂടെ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആഭരങ്ങൾ മോഷ്ടിക്കുന്നതാണ് അബ്ദുൽ കബീറിന്‍റെ രീതി. ചെർപ്പുളശ്ശേരി, ഒറ്റപ്പാലം, പട്ടാമ്പി സ്റ്റേഷനുകളിൽ മാത്രം ഇയാൾക്കെതിരെ 21 കേസുകളുണ്ട്. മലപ്പുറം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 41 കേസുകളിലെയും പ്രതിയാണ് അബ്ദുൾകബീർ. ഇക്കഴിഞ്ഞ 20 ന് നെല്ലായ സ്വദേശിയായവീട്ടമ്മയുടെ2 പവൻ വീതമുള്ള പാദസരങ്ങൾ മോഷ്ടിച്ച ഇയാളുടെ ദൃശ്യങ്ങൾ തൊട്ടടുത്ത വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതേ തുടന്ന് പ്രദേശത്ത് പരിശോധന കർശനമാക്കിയതിനിടയിലാണ് കുലുക്കല്ലൂരിൽ മറ്റൊരു മോഷണ ശ്രമത്തിനിടെ ഇയാൾ പിടിയിലായത്.
സെക്കന്‍റ് ഷോ സിനിമക്ക് ശേഷം ഓട്ടോറിക്ഷയിൽ കയറി ഓരോ പ്രദേശങ്ങളിൽ എത്തി മോഷണം നടത്തുന്നതാണ് ിയാളുടെ രീതി. മോഷണം നടത്തുന്ന സമയത്ത് പൂർണ നഗ്നനായാണ് ഇയാൾ എത്താറെന്നുംപോലീസ് പറഞ്ഞു.ഇതുവരെ 60 പവനിലേറെ ഇയാൾ വിവിധ വീടുകളിൽ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. ഇത് ഗൂഡല്ലൂരിലെ ഒരു ഏജന്‍റിനാണ് കൈമാറാറെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെക്കൂടി പിടികൂടുന്നതോടെ അബ്ദുൾ കബീർ നടത്തിയ മോഷണങ്ങളുടെ യഥാർത്ഥ ചിത്രം പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്.