ലക്നൗ: ഷേവിംഗ് സെറ്റ്, ട്രിമ്മര്‍, ഷേവിംഗ് ക്രീം, സിഗരറ്റ്, ലൈറ്റര്‍, ബ്ലേഡ്, ഐപോഡ്, മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, പോണ്‍ മാഗസിന്‍... 

ഇങ്ങനെ നീളുന്ന പട്ടികയില്‍ അസ്വാഭാവികമായി ഒന്നും തോന്നണമെന്നില്ല, ഇത് ലക്നൗവിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗില്‍നിന്ന് കണ്ടെത്തിയതാണെന്ന് അറിയും വരെ. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കുത്തേറ്റ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ശുചിമുറിയില്‍ കണ്ടെത്തിയ ബ്രൈറ്റ് സ്കൂള്‍ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ലക്നൗവിലെ പ്രമുഖ സ്കൂളുകള്‍ വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധിച്ചത്. 

ആക്രമണത്തിന് ഉപയോഗിക്കാവുന്ന തരത്തിലെന്തെങ്കിലും ഇവരുടെ കയ്യിലുണ്ടോ എന്ന് അറിയാനായിരുന്നു പരിശോധന നടത്തിയത്. ബ്രൈറ്റ് സ്കൂള്‍ സംഭവത്തിന് ശേഷം മുന്‍കരുതലുകളെടുക്കാനുള്ള ശ്രമത്തിലാണ് സ്കൂളുകള്‍. കുട്ടികളുടെ പക്കല്‍നിന്ന് കണ്ടെത്തിയ വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ അവരുടെ രക്ഷകര്‍ത്താക്കളെ അറിയിച്ചതായി സ്കൂള്‍ അധികൃതര്‍ പറഞ്ഞു. 

നിരവധി കുട്ടികളുടെ ബാഗില്‍ സിഗരറ്റ് പാക്കുകളും ലൈറ്ററുകളുമുണ്ടായിരുന്നു. ചില ആള്‍കുട്ടികള്‍ റേസറുകളും ഷേവിംഗ് ക്രീമുകളും ട്രിമ്മറുകളും ബാഗുകളില്‍ സൂക്ഷിച്ചിരുന്നു. രക്ഷാകര്‍ത്താക്കള്‍ വീട്ടില്‍ ഷേവ് ചെയ്യാന്‍ അനുവദിക്കാത്തതിനാലാണ് ഇത് സ്കൂളിലേക്ക് കൊണ്ടുവന്നതെന്നും വീട്ടിലേക്ക് പോകും മുമ്പ് ഇത് ഉപയോഗിക്കുമെന്നുമായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതികരണം. 

നെയില്‍ പോളിഷ്, ലിപ്സ്റ്റിക്, പെര്‍ഫ്യൂമ്സ്, ബ്ലേഡ്, കത്രിക, എന്നിവയാണ് ലക്നൗവിലെ ഗേള്‍സ് സ്കൂളിലെ വിദ്യാര്‍ത്ഥിനികളുടെ ബാഗില്‍നിന്ന് ലഭിച്ചത്. ചില വിദ്യാര്‍ത്ഥികളുടെ ബാഗില്‍ ഐപോഡുപകള്‍, ലാപ്ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയുമുണ്ടായിരുന്നു. പരീക്ഷ മാറ്റി വയ്ക്കാന്‍ രണ്ടാം ക്ളാസുകാരനെ പന്ത്രണ്ടാം ക്ലാസുകാരന്‍ കൊന്ന ഗുരുഗ്രാം സംഭവത്തിന് ശേഷം മിക്ക സ്കൂളുകളിലും മൊബൈല്‍ ഫോണുകള്‍ നിരോധിച്ചതാണ്.

2500 കുട്ടികളുടെയും ബാഗുകള്‍ ദിവസവുമ പരിശോധിക്കുക എളുപ്പമല്ലെന്നും പരിശഓധനയില്‍ വിദ്യാര്‍ത്ഥികള്‍ നിയമം പാലിക്കുന്നില്ലെന്ന് മനസിലാക്കിയതിനാല്‍ ബാഗുകള്‍ കൃത്യമായി പരിശോധിക്കാന്‍ രക്ഷാകര്‍ത്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.