മധ്യപ്രദേശ്: കാറും വീടും കെട്ടിടവുമെല്ലാം വാടകയ്ക്ക് ലഭിക്കുന്ന രാജ്യത്ത് ഭാര്യയെയും വാടകയ്ക്ക് ! ദിവസ വാടകയ്ക്കും മാസ വാടകയ്ക്കും ഭാര്യയെ നല്‍കുന്ന സമ്പ്രദായം. നെറ്റി ചുളിക്കുന്നവര്‍ ഒന്നു കൂടി കേട്ടോളൂ ഈ സംവിധാനം വേറെ എവിടെയുമല്ല ഇന്ത്യയില്‍ തന്നെയാണ്. മധ്യപ്രദേശിലെ ശിവപുരിയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലാണ് ഈ വിചിത്ര സമ്പ്രദായം പ്രചാരത്തിലുള്ളത്. ഗ്രാമത്തിലെ പണക്കാര്‍ക്ക് കല്യാണം നടക്കാതെ വരുമ്പോളാണ് ഈ സമ്പ്രദായത്തെ ആശ്രയിക്കുന്നത്.

മുദ്രപേപ്പറില്‍ എഴുതി തയ്യാറാക്കിയ കരാറിന്റെ പുറത്താണ് ഈ സമ്പ്രദായം നിലനില്‍ക്കുന്നതെന്നതാണ് വിരോധാഭാസം. ഇതിനായി ചന്തയോട് സാദൃശ്യമുള്ള സംവിധാനവും ദദീചപ്രത പോലുളള ഗ്രാമങ്ങളില്‍ സംഘടിപ്പിക്കുന്നുണ്ട്. നൂറ് രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ ഒപ്പിട്ട് പെണ്‍കുട്ടികളെയും ഭാര്യമാരേയും ഇവിടെ വില്‍പന ചരക്കാക്കുന്നു. ഒരിക്കല്‍ വാങ്ങിയ സ്ത്രീകളെ മുദ്രപേപ്പര്‍ നല്‍കി മറിച്ച് വില്‍ക്കാനും സംവിധാനം അനുവദിക്കുന്നുണ്ട്. ഇങ്ങനെ വാങ്ങുന്ന സ്ത്രീകള്‍ വീട്ടുകാര്യങ്ങള്‍ നോക്കുകയും കിടക്ക പങ്കിടുകയും ചെയ്യണമെന്നാണ് കരാര്‍. കരാര്‍ കാലാവധി കഴിയുമ്പോള്‍ കൂടിയ തുകയ്ക്ക് ഇവരെ കൈമാറാനും കരാര്‍ പുതുക്കാനും സാധിക്കും. 

വര്‍ദ്ധിച്ച് വരുന്ന പെണ്‍ഭ്രൂണഹത്യ സ്ത്രീ പുരുഷാനുപാതത്തില്‍ കാര്യമായ രീതിയില്‍ ബാധിക്കുന്നതാണ് ഇത്തരം കരാറുകളുടെ അടിസ്ഥാനമാകുന്നത്. മധ്യപ്രദേശില്‍ മാത്രമല്ല ഗുജറാത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം കരാറുകള്‍ പ്രചാരത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മാസവരുമാനത്തിന്റെ പത്തിരട്ടി വരെ ഇത്തരം കൈമാറ്റത്തിലൂടെ ലഭിക്കുന്നതും പട്ടിണിപാവങ്ങളെ ഇത്തരം കച്ചവടത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നു. ഇത്തരം സമ്പ്രദായങ്ങളെക്കുറിച്ച് പൊലീസിന് അറിവുണ്ടെങ്കില്‍ കൂടിയും പരാതിക്കാര്‍ ഇല്ലാത്തതിനാല്‍ നിയമ നടപടികള്‍ ഇല്ല. പക്ഷേ ഇവിടെയും ഇരകളാക്കപ്പെടുന്നത് ദരിദ്ര കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ തന്നെയാണ്.