മുക്കട പ്രാവിന്‍കൂടായതിന് പിന്നില്‍ ഒരു കഥയുണ്ട്
- മുക്കടയായ പ്രാവിൻകൂട്
- പേര് വന്നത് കവലയിൽ നിർമ്മിച്ച പ്രാവിൻ കൂട് വഴി
- പ്രാവിൻ കൂടിന് 150 വർഷത്തെ പഴക്കം
ആലപ്പുഴ: ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ അതിര്‍ത്തി പ്രദേശമാണ് പ്രാവിന്‍കൂട്. മുക്കട എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം പ്രാവിന്‍കൂട് ആയതിന് പിന്നിലൊരു കഥയുണ്ട്. ചെങ്ങന്നൂര്‍ - തിരുവല്ല റൂട്ടില്‍ സഞ്ചരിച്ചിട്ടുള്ളവരെല്ലാം ശ്രദ്ധിച്ചിട്ടുണ്ടാകും പ്രാവിന്‍കൂടെന്ന പേര്.
ജംഗ്ഷനില്‍ തന്നെയുള്ള ഈ പ്രാവിന്‍കൂടാണ് പേരിന് കാരണമായത്. 150 വര്‍ഷം പഴക്കമുണ്ടിതിന്. നെല്‍പ്പാടമായിരുന്ന ഇവിടെ ധാരാളം പ്രാവുകള്‍ വരുമായിരുന്നു. പ്രാവുകളെ സ്നേഹിച്ച നാട്ടുകാരനായ പൂവണ്ണാല്‍ പുത്തന്‍വീട്ടില്‍ പി.കെ. ചാക്കോയാണ് കൂട് സ്ഥാപിച്ചത്. ചാക്കോയുടെ മക്കള്‍ അത് പുതുക്കിപ്പണിതു. വേനല്‍ക്കാലത്ത് പ്രാവുകള്‍ക്ക് വെള്ളം നല്‍കുന്നത് സമീപത്തെ കടക്കാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുമാണ്.