അവസാന ശ്രമം ആയിരുന്നു, ഒന്നാമത് എത്തുമെന്ന് കരുതിയില്ല; സിവില്‍ സര്‍വ്വീസ് തിളക്കത്തില്‍ അനുദീപ് സ്വന്തം സംസ്ഥാനത്തെ സേവിക്കാനുള്ള അവസരമായി സിവില്‍ സര്‍വ്വീസ് നേട്ടത്തെ കാണുന്നുവെന്ന് അനുദീപ്
ഹൈദരാബാദ്: അഞ്ചാമത്തെ പരിശ്രമമായിരുന്നു, അത് ഫലം കണ്ടതില്ഏറെ സന്തോഷമുണ്ട്. പറയുന്നത് സിവില് സര്വ്വീസ് പരീക്ഷയില് ഒന്നാമത് എത്തിയ മിടുക്കനാണ്. തെലങ്കാനക്കാരനായ ദുരിഷെട്ടി അനുദീപാണ് ഈ വര്ഷം സിവില് സര്വ്വീസ് പരീക്ഷയില് ഒന്നാമത് എത്തിയത്. അഞ്ചാമത്തേതും അവസാനത്തേതുമായ പരിശ്രമത്തില് ലക്ഷ്യത്തില് എത്തിയതിന്റെ സന്തോഷം മറച്ച് വക്കുന്നില്ല നിലവില് ഇന്ത്യൻ റവന്യൂ സർവീസിൽ സേവനമനുഷ്ടിക്കുന്ന ദുരിഷെട്ടി അനുദീപ്.
മെയിന് പരീക്ഷയില് നരവംശശാസ്ത്രമായിരുന്നു ദുരിഷെട്ടി അനുദീപ് പ്രധാന വിഷയമായി എടുത്തത്. തെലങ്കാന കേഡറാണു സിവിൽ സർവീസിൽ അനുദീപ് തിരഞ്ഞെടുത്തിരിക്കുന്നത്. ഏറെ പ്രക്ഷോഭങ്ങൾക്കു ശേഷം രൂപം കൊണ്ട സ്വന്തം സംസ്ഥാനത്തെ സേവിക്കാനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്ന് അനുദീപ് പറയുന്നു.
എന്ജിനിയറിങ് പഠനത്തിന് ശേഷം സിവില് സര്വ്വീസിന് വേണ്ടിയുള്ള പരിശ്രമങ്ങള് ആരംഭിച്ച ദുരിഷെട്ടി അനുദീപ് ആദ്യ അവസരത്തിൽ അഭിമുഖ പരീക്ഷയിൽ പരാജയപ്പെട്ടതോടെ ഗൂഗിള് ജോലി ചെയ്യുമ്പോളും സിവില് സര്വ്വീസ് എന്ന സ്വപനം കൈവിട്ടിരുന്നില്ല. 2013ൽ രണ്ടാം അവസരത്തിൽ ഇന്ത്യൻ റവന്യൂ സർവീസ് ലഭിച്ച അനുദീപ് കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസിൽ ഓഫിസറായി.
പക്ഷേ ഐഎഎസ് എന്ന സ്വപ്നം കളയാന് അനുദീപ് തയ്യാറായിരുന്നില്ല. ജോലിയുള്ള ദിവസങ്ങളില് പഠനം അത്ര എളുപ്പമല്ലായിരുന്നു. അതുകൊണ്ട് വാരാന്ത്യങ്ങള് പഠനത്തിനായി മാറ്റി വയ്ക്കുകയായിരുന്നു. പിന്നീട് രണ്ടു തവണ പരീക്ഷയെഴുതിയെങ്കിലും ഐഎഎസ് കയ്യിലൊതുങ്ങിയില്ല. 2017ൽ അവസാനത്തേതും അഞ്ചാമത്തേതുമായ അവസരത്തിൽ ലക്ഷ്യത്തിലെത്തിയതിന്റെ ആഹ്ളാദം മറച്ച് വെക്കുന്നില്ല ഈ ഇരുപത്തെട്ടുകാരന്.
