ആലപ്പുഴ:മന്ത്രി തോമസ് ചാണ്ടി മണ്ണിട്ട് നികത്തിയ മാര്‍ത്താണ്ഡം കായലിലെ ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്താന്‍ ജില്ലാ കളക്ടറുടെ ശുപാര്‍ശ. ലേക് പാലസിന് മുന്നിലെ പാര്‍ക്കിങ് സ്ഥലവും അപ്രോച്ച് റോഡും വലിയകുളം സീറോ ജെട്ടി റോഡിനുളള അനുമതിയും ഉദ്യോഗസ്ഥതലത്തിലുളള നിയമവിരുദ്ധ പ്രവര്‍ത്തിയാണെന്നും കളക്ടറുടെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു. 

കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സെങ് അതോറിറ്റോയുടെ ഉപഗ്രഹചിത്രങ്ങള്‍ കിട്ടും വരെ മറ്റ് നടപടികളുമായി മുന്നോട്ട് പോകുമെന്ന് കളക്ടര്‍ ടി.വി അനുപമ അറിയിച്ചു. ഉപഗ്രഹചിത്രങ്ങള്‍ കിട്ടാന്‍ 2 മാസം സമയം എടുക്കും. മാര്‍ത്താണ്ഡം കായലില്‍ പ്രാദേശിക തല നിരീക്ഷണ സമിതിക്ക് വീഴ്ച പറ്റി. നികത്തലിന് അനുവാദം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു. 

മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളില്‍ ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ശരിവെച്ച് ആലപ്പുഴ ജില്ലാ കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട് ശനിയാഴ്ചയാണ് സമര്‍പ്പിച്ചത്. റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യനാണ് റിപ്പോര്‍ട്ട് കൈമാറിയത്.

മാര്‍ത്താണ്ഡം കായലില്‍ തോമസ് ചാണ്ടി നിയമലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മണ്ണിട്ട് മൂടിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലേക് പാലസ് റിസോര്‍ട്ടിന് മുന്നിലെ പാര്‍ക്കിംഗും അപ്രോച്ച് റോഡും നിയമവിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ കടുത്ത നടപടിക്കും ശുപാര്‍ശയുണ്ട്.

ബോയ സ്ഥാപിക്കാന്‍ ആര്‍ഡിഒ നല്‍കിയ അനുമതി അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രേഖകളും ഉപഗ്രഹ ചിത്രങ്ങളും പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.