പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയായ രമേഷ് പിഷാരടിയെ കോമാളി എന്ന് വിളിച്ചതിലാണ് സിപിഎം നേതാവ് തോമസ് ഐസക്ക് ഖേദപ്രകടനം നടത്തിയത്.
പാലക്കാട്: തനിക്കെതിരായ പരാമർശത്തിൽ മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്ക് ഖേദപ്രകടനം നടത്തിയ സംഭവത്തിൽ പ്രതികരിച്ച് രമേഷ് പിഷാരടി. തോമസ് ഐസകിൻ്റെ പ്രസ്താവനയിൽ തനിക്ക് മനോവിഷമം ഉണ്ടായിട്ടില്ലെന്നും സീനിയർ നേതാവായ തോമസ് ഐസക് തന്നോട് ക്ഷാമാപണം നടത്തേണ്ടിയിരുന്നില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. ഫലസ്തീൻ വിഷയത്തിൽ താൻ സംസാരിച്ചതിൻ്റെ ചെറിയ റീലുകളാണ് പ്രചരിപ്പിക്കുന്നത്. തന്നെ അര സംഘി എന്നല്ലേ പറഞ്ഞതെന്നും ഒരു സംഘി എന്ന് പറഞ്ഞില്ലല്ലോയെന്നും ആയിരുന്നു പിഷാരടിയുടെ ചോദ്യം. മുകേഷിനും ഇന്നസെൻ്റിനും പ്രചാരണത്തിന് പോയിട്ടുണ്ട്. അതെല്ലാം തപ്പി എടുക്കട്ടെ. ചെളിവാരി എറിയുന്ന രാഷ്ട്രീയത്തിൽ നിന്നും താൻ മാറി നിൽക്കുകയാണെന്നും രമേഷ് പിഷാരടി മാധ്യമങ്ങളോട് പ്രതികരിച്ചു.
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയായ രമേഷ് പിഷാരടിയെ കോമാളി എന്ന് വിളിച്ചതിലാണ് സിപിഎം നേതാവ് തോമസ് ഐസക്ക് ഖേദപ്രകടനം നടത്തിയത്. പലസ്തീൻ പരാമർശം മുൻനിർത്തിയാണ് വിമർശിച്ചത് എന്നാണ് വിശദീകരണം. സമരം ചെയ്ത് നേടാവുന്നതല്ല സംസ്കാരം എന്നായിരുന്നു രമേഷ് പിഷാരടിയുടെ പ്രതികരണം. ഇന്നലെ കൊച്ചിയിൽ എൽഡിഎഫ് പ്രചാരണത്തിനിടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് നടത്തിയ പരാമർശമാണ് വിവാദമായത്. സിപിഎം ബിജെപി ഡീൽ ആരോപണത്തോടെ ശ്രദ്ധാകേന്ദ്രമായി മാറിയ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ രമേഷ് പിഷാരടിക്കെതിരായ വ്യക്തിപരമായ അവഹേളനം വലിയതോതിൽ ചർച്ചയായി.
എന്നാൽ മ്യുദുഭാഷയിലായിരുന്നു പിഷാരടിയുടെ മറുപടി. സിപിഎമ്മിൽ വലിയ ചർച്ച ആയില്ലെങ്കിലും വാക്ക് അതിര് വിട്ടെന്ന സ്വയം ബോധ്യത്തിലാണ് തോമസ് ഐസക്കിന്റെ തിരുത്തൽ വിവാദത്തിൽ കടിച്ചു തൂങ്ങാനില്ലെന്ന് പിഷാരടി വ്യക്തമാക്കിയതോടെ കോമാളി പരാമർശ വിവാദത്തിന് താത്കാലിക വിരാമമായി. അതേ സമയം പാലക്കാട്ടെ സിപിഎം നേതൃത്വം പിഷാരടിയെ കോമേഡിയൻ എന്ന് വിശേഷിപ്പിക്കുന്നത് തുടരുകയാണ്.

