പ്രളയ സെസ്: അടുത്ത രണ്ട് വര്‍ഷം കൊണ്ട് 1000 കോടി കിട്ടുമെന്ന് തോമസ് ഐസക്
ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്താനുളള ജിഎസ്ടി കൗണ്‍സിലിന്‍റെ അനുമതി കേരളത്തിന് ഏറെ ആശ്വാസകരമെന്ന് ധനമന്ത്രി തോമസ് ഐസക്.
ദില്ലി: ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്താനുളള ജിഎസ്ടി കൗണ്‍സിലിന്‍റെ അനുമതി കേരളത്തിന് ഏറെ ആശ്വാസകരമെന്ന് ധനമന്ത്രി തോമസ് ഐസക്. ഒരു ശതമാനം സെസിലൂടെ കേരളത്തിന് വർഷം 500 കോടി രൂപ കിട്ടുമെന്നും തോമസ് ഐസക് ദില്ലിയില്‍ പറഞ്ഞു. രണ്ട് വര്‍ഷം കൊണ്ട് മൊത്തം 1000 കോടി ഇങ്ങനെ സമാഹരിക്കാനാകും. ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നികുതി ചുമത്തുമെന്നും തോമസ് ഐസക് പറഞ്ഞു.
അത് എങ്ങനെ വേണമെന്ന് ബജറ്റില്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലോട്ടറിയുടെ നികുതി ഏകീകരിക്കുന്നത് മന്ത്രിതല ഉപസമിതി പരിശോധിക്കും. ഒന്നര കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾ വർഷത്തിൽ ഒരു തവണ നികുതി റിട്ടേൺ നൽകിയാൽ മതി. കഴിഞ്ഞ മൂന്നുമാസത്തിനിടെ സംസ്ഥാനത്തിന്‍റെ നികുതി വരുമാനത്തിൽ വർദ്ദനയുണ്ടായി എന്ന് തോമസ് ഐസക് പറഞ്ഞു.
അടുത്ത വർഷം നികുതി വരുമാനം 20 ശതമാനത്തിന്‍റെ വർധനയാണ് ലക്ഷ്യം. നികുതി അടച്ചെന്ന് ഉറപ്പുവരുത്താൻ പ്രത്യേക നമ്പർ പ്ളേറ്റ് വാഹനങ്ങളിൽ നിർബന്ധമാക്കും. വാഹനം കടന്നുപോകുമ്പോഴേ ഇതിലുടെ നികുതി സംബന്ധിച്ച വിവരങ്ങൾ കിട്ടും.
ജിഎസ്ടി രജിസ്ട്രേഷൻ പരിധി 20ല്‍ നിന്ന് 40 ലക്ഷമാക്കുകയായിരുന്നു. ഇതോടെ ഇനി 40 ലക്ഷത്തിന് മുകളിൽ വാർഷിക വിറ്റുവരവുള്ളവർക്ക് മാത്രം ജിഎസ‌്ടി രജിസ്ട്രേഷൻ മതി. ചെറുകിട വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ഇത് നേട്ടമാകും.