ഹൈദരാബാദ്: നഗരത്തില്‍ കാണുന്ന യാചകരെക്കുറിച്ച് വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറുന്നവര്‍ക്ക് 500 രൂപ. ഹൈദരാബാദ് നഗരത്തെ യാചക വിമുക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ പദ്ധതി. യാചകരെക്കുറിച്ച് വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പിറ്റേ ദിവസം തന്നെ പ്രതിഫലം നല്‍കുമെന്ന് തെലുങ്കാന ജയില്‍ മേധാവി വി.കെ സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചു.

പരിശീലനം ലഭ്യമായിട്ടുള്ള യാചകര്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി ആറ് പെട്രോള്‍ പമ്പുകളും ആറ് ആയുര്‍വ്വേദ ഗ്രാമങ്ങളും നിര്‍മ്മിക്കും. പരിശീലനം ലഭിക്കാത്തവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും ചെയ്തു. തെരുവുകളില്‍ ആരും ഉപേക്ഷിക്കപ്പെടരുതെന്നും യാചകര്‍ക്ക് ജീവിതം ഉണ്ടാകണമെന്നതുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് വി.കെ സിംഗ് വ്യക്തമാക്കി. കുടുംബത്തോടൊപ്പം യാചകര്‍ക്ക് ഒന്നിച്ച് താമസിക്കാന്‍ വേണ്ടി സ്ഥലങ്ങളും ഉടനടി ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുവരെ യാചകരായ 741 പുരുഷന്മാരേയും 311 സ്ത്രീകളേയും തെരുവുകളില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്. ഇതില്‍ 476 പുരുഷന്മാരേയും 241 സ്ത്രീകളേയും തെരുവുകളില്‍ ഭിക്ഷാടനത്തിന് വീണ്ടും ഇറങ്ങില്ലെന്ന ഉറപ്പിന്‍മേലാണ് വിട്ടയച്ചത്.