കണ്ണൂര്‍: പുതുവര്‍ഷത്തിലും കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അയവില്ല. തിങ്കളാഴ്ച്ച പുലര്‍ച്ചെ 1.30ഓടെ തില്ലങ്കേരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിബിന്റെ വീടിനു നേരെ ആക്രമണമുണ്ടായി. കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും അക്രമികള്‍ കത്തിച്ചു. രാവിലെ ഇരിട്ടിയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ വീടിന് നേരെ നടന്ന ബോംബേറില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.

ധര്‍മ്മടത്ത് ബിജെപി പ്രവര്‍ത്തക റീമാ ജയന്റെ വീടിന് നേരെയും ആക്രമണം ഉണ്ടായി. സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഉത്സവ സീസണുകള്‍ മുന്നില്‍ കണ്ട് ജില്ലയില്‍ വലിയ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.