എട്ടും നാലും രണ്ടു വയസുള്ള കുട്ടികളാണ് ദില്ലിയില്‍ വിശന്നു മരിച്ചത് പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം കുട്ടികള്‍ മരിച്ചത് വിശപ്പുമൂലമാണെന്ന് ഡോക്ടര്‍മാരും പ്രതികരിച്ചു

ദില്ലി: എട്ട് ദിവസം ഭക്ഷണമില്ലാതെ കഴിഞ്ഞ പിഞ്ചു കുട്ടികള്‍ രാജ്യതലസ്ഥാനത്ത് വിശന്നുമരിച്ചു. എട്ടും നാലും രണ്ടു വയസുള്ള കുട്ടികളാണ് ദില്ലിയില്‍ വിശന്നു മരിച്ചത്. കുട്ടികള്‍ മരിച്ചതെങ്ങനെയാണെന്ന പൊലീസുകാരുടെ ചോദ്യത്തിന് അല്‍പം ഭക്ഷണം നല്‍കാമോയെന്നായിരുന്നു വിശന്നു തളര്‍ന്ന അമ്മയുടെ പ്രതികരണം. ഇവരെ അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം കുട്ടികള്‍ മരിച്ചത് വിശപ്പുമൂലമാണെന്ന് ഡോക്ടര്‍മാരും പ്രതികരിച്ചു. കുട്ടികളുടെ വയറ്റില്‍ ഭക്ൽണത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് കുട്ടികളെയുമായി അമ്മ ആശുപത്രിയിൽ എത്തിയതെന്ന് ഡോക്ടർ അറിയിച്ചു. കുട്ടികളുടെ ശരീരത്തില്‍ കൊഴുപ്പിന്റെ അംശം കാണാനായില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ബംഗാളിൽനിന്നുള്ള അഞ്ചംഗ കുടുംബം ശനിയാഴ്ചയാണ് കിഴക്കൻ ഡൽഹിയിലെ മൻഡാവലിയിൽ എത്തിയത്. കുട്ടികളുടെ പിതാവിന്റെ സുഹൃത്താണ് ഇവർക്കൊപ്പമുണ്ടായിരുന്നതെന്ന് അയൽക്കാർ പറയുന്നു. റിക്ഷാ വലിക്കുന്ന തൊഴിലാളിയായിരുന്നു മരിച്ച കുട്ടികളുടെ പിതാവ്. ഇയാളുടെ റിക്ഷ മോഷണം പോയതോടെയാണ് ഉപജീവനാര്‍ത്ഥം ഇയാള്‍ കുടുംബത്തോടൊപ്പം ദില്ലിയില്‍ എത്തിയത്. 

കുട്ടികൾ പട്ടിണികിടന്നു മരിച്ചെന്ന വാർത്തയ്ക്കു പിന്നാലെ സംസ്ഥാനം ഭരിക്കുന്ന എഎപിയും കേന്ദ്രം ഭരിക്കുന്ന ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്.