Asianet News MalayalamAsianet News Malayalam

ഇടിമിന്നലില്‍; സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

  • ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെയാണ് സംസ്ഥാനത്ത് മിന്നല്‍ ഉണ്ടാകാറുള്ളത്. 
  • ഉച്ചകഴിഞ്ഞുള്ള സമയങ്ങളിലാണ് മിന്നല്‍ കൂടുതലായി കണ്ടുവരുന്നത്.
  • ദശലക്ഷ കണക്കിന് വോള്‍ട്ട് വൈദ്യുത ഡിസ്ചാര്‍ജ്ജും മുപ്പതിനായിരത്തോളം ഡിഗ്രി ചൂടും മിന്നല്‍ സൃഷ്ടിക്കുന്നു. 
Thunderstrom Precautions to be taken

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായി പെയ്യുന്ന മഴയ്‌ക്കൊപ്പം വരുന്ന ഇടി മിന്നല്‍ ഏറ്റവും  അപകടങ്ങളാണ്. ഇത്തരത്തിലുണ്ടാകുന്ന അപകടങ്ങള്‍ ചെറിയ ചില മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിലൂടെ ഒഴിവാക്കാം. ഇടിമിന്നല്‍ ഉണ്ടാകുന്ന സമയങ്ങളില്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍, മിന്നലേറ്റാലുള്ള പ്രഥമ ശുസ്രൂഷ എന്നിവ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. 

സെക്കന്റിന്റെ പത്തിലൊന്ന് അംശം സമയത്തിനുള്ളില്‍ മിന്നല്‍ സംഭവ്യമാകുന്നതിനാല്‍ ഇതില്‍ നിന്നും ഉണ്ടാക്കുന്ന ആഘാതങ്ങളില്‍ നിന്നും മനുഷ്യന് രക്ഷപ്പെടുക അസാധ്യമാണ്. എന്നിരുന്നാലും മിന്നലിനെ കുറിച്ചുള്ള ശരിയായ അറിവ് ഒരു പരിധിവരെ അപകടം കുറയ്ക്കുന്നതിന് സഹായകമാകുമെന്നാണ് ദുരന്ത നിവാരണ അഥോറിറ്റി അറിയിക്കുന്നത്. കേരളത്തെ സംബന്ധിച്ച് മിന്നല്‍ ഉണ്ടാകുന്നതിന് ഒരു പ്രത്യേക കാലം ഉള്ളതിനാല്‍ ഈ സമയങ്ങളില്‍ പ്രതിരോധ നടപടികള്‍ മുന്‍കൂറായി എടുക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.  

ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെയാണ് സംസ്ഥാനത്ത് മിന്നല്‍ ഉണ്ടാകാറുള്ളത്. ഉച്ചകഴിഞ്ഞുള്ള സമയങ്ങളിലാണ് മിന്നല്‍ കൂടുതലായി കണ്ടുവരുന്നത്. ദശലക്ഷ കണക്കിന് വോള്‍ട്ട് വൈദ്യുത ഡിസ്ചാര്‍ജ്ജും മുപ്പതിനായിരത്തോളം ഡിഗ്രി ചൂടും മിന്നല്‍ സൃഷ്ടിക്കുന്നു. 

ഇടി മിന്നല്‍ ഉണ്ടായാല്‍ ചെയ്യേണ്ട മുന്‍കരുതലുകള്‍

1) അരിവാള്‍, കത്തി, കുട, ഗോള്‍ഫ്സ്റ്റിക്ക് ലോഹ നിര്‍മിതമായ സാധനങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കുക
2) കാല്പാദങ്ങളും കാല്‍ മുട്ടും ചേര്‍ത്ത് പിടിച്ച് കൈകള്‍ മുട്ടില്‍ ചുറ്റിവിരിഞ്ഞ് താടി മുട്ടിന് മുകളില്‍ ഉറപ്പിച്ചു നിലത്ത് കുതിയിരിക്കുക. 
3) മിന്നല്‍ സമയത്ത് പൊക്കം കൂടിയ മരത്തിന്റെ അടിയില്‍പ്പെട്ടാല്‍ അതിന്റെ ചില്ലകളുടെ അടുത്തുനിന്നും ദൂരെ മാറി കുത്തിയിരിക്കുക.
4) ടെറസിന് മുകളില്‍ വിളക്കുകള്‍ ഘടിപ്പിക്കുന്നതിന് ലോഹ കമ്പികള്‍ ഒഴിവാക്കുക, ടെറസില്‍ അയ കെട്ടുന്നതിന് ലോഹ ദണ്ഡുകളും, ലോഹ വയറുകളും ഒഴിവാക്കുക.
5) വന്മരങ്ങള്‍ ഉള്ള വനങ്ങളുടെ അരികില്‍ നില്‍ക്കാതിരിക്കുക
6) തുറസ്സായ സ്ഥലതുള്ളതും മതിയായ സുരക്ഷാ കവചം ഇല്ലാത്തതുമായ ടവറുകള്‍, കളപുരകള്‍, ചെറുകെട്ടിടങ്ങള്‍, കുടിലുകള്‍ എന്നിവ അപകടകരമാണ്.
7) സുരക്ഷാ കവചം ഇല്ലാത്ത വൈദ്യുത ലൈനുകള്‍, ലോഹ ഘടനകള്‍ എന്നിവയുടെ സമീപ സ്ഥലങ്ങളില്‍ നില്‍ക്കരുത്.
8) കൊടിമരം, ടി.വിയുടെ ആന്റിനയുടെ പൈപ്പ്, കുത്തനെയുള്ള ലോഹ പൈപ്പുകള്‍ എന്നിവയുടെ സമീപ സ്ഥലം ഒഴിവാക്കുക.
9) തുറസായ സ്ഥലത്ത് നില്‍ക്കുന്നതും അപകടം ഉണ്ടാക്കാം.
10) താഴ് വരയേക്കാള്‍ മിന്നല്‍ പതിക്കാന്‍ സാധ്യത കൂടുതല്‍ കുന്നിന്‍ മുകളിലാണ്. അതിനാല്‍ അവിടെ നിക്കുന്നത് ഒഴിവാക്കുക.
11) സൈക്കിള്‍ ചവിട്ടുന്നതും, കുതിരയെ തെളിക്കുന്നതും, മോട്ടോര്‍ സൈക്കിള്‍, ഓപ്പണ്‍ ട്രാക്ടര്‍ ഓടിക്കുന്നതും ഒഴിവാക്കുക, മോട്ടോര്‍ കാറിനോട് ചേര്‍ന്ന് നില്‍ക്കുന്നതും അതില്‍ ചാരി നില്‍ക്കുന്നതും ഒഴിവാക്കുക.
12) തുറസ്സായ സ്ഥലത്തും സുരക്ഷാ കവചം ഇല്ലാത്ത ചെറുമുറികളിലും കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ല.

മിന്നലില്‍ നിന്നും സംരക്ഷണം ലഭിക്കുന്ന സ്ഥലങ്ങള്‍

1) മിന്നലിനെ ഉള്‍ഭാഗത്തേക്ക് തുളച്ചു കയറ്റാന്‍ അനുവദിക്കാത്തതും പൊട്ടാത്തതുമായ ലോഹ പ്രതലങ്ങളാല്‍ ഭാഗികമായോ പൂര്‍ണമായോ ചുറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒരു വ്യക്തി സുരക്ഷിതമായിരിക്കും.
2) സ്റ്റീല്‍ ഫ്രെയിം ഉള്ള കെട്ടിടങ്ങള്‍.
3) ലോഹ പ്രതലങ്ങള്‍ ഉള്ള വാഹനങ്ങള്‍ (തുറന്ന വാഹനങ്ങള്‍ ഇതില്‍പെടില്ല).
4) കൂരയും ഭിത്തിയും ലോഹ ഷീറ്റ് കൊണ്ട് മൂടിയതും ജോയിന്റുകള്‍ ചാലക പ്രതലം ഉറപ്പാക്കുന്ന തരത്തില്‍ വൈദ്യുത ശൃംഖലയുമായി ബന്ധിപ്പിച്ച കെട്ടിടങ്ങള്‍.

മിനിമം സംരക്ഷണം ലഭിക്കുന്ന സ്ഥലങ്ങള്‍

1) വലുതും ചെറുതുമായ കെട്ടിടങ്ങളുടെ ഉള്‍വശം.
2) പര്‍വതങ്ങളില്‍ കാണപ്പെടുന്ന പാര്‍ശ്വഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഒരാള്‍ക്ക് ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യാന്‍ കഴിയുന്ന പൊള്ളയായ ഭാഗങ്ങള്‍.

മിന്നല്‍ ഉണ്ടാകുമ്പോള്‍ ഒഴിവാക്കേണ്ട സ്ഥലങ്ങളും സാഹചര്യങ്ങളും

1) ഒരു പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ വസ്തുകളിലാണ് മിന്നല്‍ പ്രധാനമായും പതിക്കുന്നത് പ്രത്യേകിച്ച് ലോഹ നിര്‍മിതമായ വസ്തുകളിലാണ് സാധ്യത കൂടുതല്‍. ലോഹ വസ്തുവിന്റെ വലുപ്പം അനുസരിച്ചായിരിക്കും മിന്നലില്‍ ഏല്‍ക്കാനുള്ള സാധ്യത കൂടുന്നത്.
2) മിന്നല്‍ ഉണ്ടാകുന്ന സമയത്ത് തുറസ്സായ സ്ഥലങ്ങളിലും, കുന്നിന്‍ പുറത്തും നില്‍ക്കുന്ന ഒറ്റപ്പെട്ട മരങ്ങളുടെ അടിയില്‍ നില്‍ക്കുന്നത് ഒഴിവാക്കുക കാരണം മരത്തിന്റെ ഉയരം കൂടുംതോറും അപകട സാധ്യതയും കൂടുന്നു. ഒറ്റപ്പെട്ട മരങ്ങളുടെ കൂട്ടവും ഒറ്റപ്പെട്ട മരത്തെപോലെ അപകടകരമാണ്.

പ്രഥമ ശുശ്രുഷ

മിന്നല്‍ ആഘാതത്താല്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ ശ്വാസം തടസം മൂലമാണ് കൂടുതലായും മരണം സംഭവിക്കുന്നത്. നേരിട്ടുള്ള ആഘാതം, പൊള്ളല്‍ എന്നിവയിലൂടെ മരണം ഉണ്ടാകുന്നത് നന്നെ കുറവാണ്. കൃത്രിമ ശ്വാസം നല്‍കുന്നതിലൂടെ മിന്നല്‍ ആഘാതം ഇട്ട നിരവധിപേരെ നമുക്ക് രക്ഷിക്കാന്‍ കഴിയും. വിദഗ്ധ വൈദ്യ സഹായം ലഭ്യമാക്കുന്നതിന് മുമ്പ് ചെയ്യാന്‍ കഴിയുന്ന ഒരു പ്രഥമ ശുസ്രൂഷ ഇതാണ്.

Follow Us:
Download App:
  • android
  • ios