ബംഗാളിൽ മമത ജനാധിപത്യത്തെ കൊന്നു; അമിത് ഷാ
ബംഗാളിൽ ജനാധിപത്യത്തെ മമത സർക്കാർ കൊന്നുവെന്ന് അമിത് ഷാ പറഞ്ഞു. മാൾഡയിലെ ഹബിബ്പൂരിൽ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ബംഗാളിൽ ജനാധിപത്യത്തെ മമത സർക്കാർ കൊന്നുവെന്ന് അമിത് ഷാ പറഞ്ഞു. മാൾഡയിലെ ഹബിബ്പൂരിൽ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് അമിത് ഷാ ബംഗാളിലെത്തിയത്. ജനാധിപത്യവിരുദ്ധമായ, അഴിമതിക്കാരായ, ജനവിരുദ്ധരായ, കൊലയാളികളായ തൃണമൂൽ സർക്കാറിനെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിനായി പ്രതിജ്ഞയെടുക്കണം. ഈ തെരഞ്ഞെടുപ്പ് തൃണമൂൽ കോൺഗ്രസിന്‍റെ അവസാനം രേഖപ്പെടുത്തുന്നതായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
മമതാ ബാനർജിയുടെ നേതൃത്വത്തിൽ നടന്ന വിശാലപ്രതിപക്ഷ ഐക്യറാലിക്കെതിരേയും രൂക്ഷമായ വിമർശനങ്ങളാണ് അമിത് ഷാ ഉന്നയിച്ചത്. 25 നേതാക്കളെ അണിനിരത്തി നടത്തിയ റാലി സ്വാർഥ സഖ്യമാണെന്ന് അമിത് ഷാ ആരോപിച്ചു.
എന്ത് സഖ്യമാണിത്. അവരുടെ അജണ്ട വളരെ വ്യക്തമാണ്. അവർക്ക് മോദിയെ മാറ്റണം. നമ്മുടെ അജണ്ടയും വ്യക്തമാണ്. നമുക്ക് പട്ടിണിയും തൊഴിലില്ലായ്മയുമാണ് മാറ്റേണ്ടത്. നാലോ അഞ്ചോ നേതാക്കളെ കൂട്ടുപിടിച്ച് ഒരിക്കലും മമത ബാനാർജിക്ക് മോദിയെ മാറ്റാൻ കഴിയില്ല. ഈ സഖ്യം ഒരിക്കലും പ്രാവർത്തികമാകാൻ പോകുന്നില്ല. ജനങ്ങൾക്ക് നിസ്സഹായനായ സർക്കാരിനെയല്ല ശക്തരായ സർക്കാരിനേയാണ് ആവശ്യമെന്നും ഷാ കൂട്ടിച്ചേർത്തു.
അതേസമയം അമിത് ഷായ്ക്കെതിരെ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ബിജെപി വളരെ പേടിച്ചിരിക്കുകയാണ്. അവർക്കറിയാം അവരുടെ ദിനങ്ങൾ എണ്ണപ്പെട്ടിരിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് ഡെറക് ഒബ്രിയാൻ പറഞ്ഞു.