മീ ടു വെളിപ്പെടുത്തല്‍; റിയാസ് കോമുവിനെ ബിനാലെ നടത്തിപ്പില്‍ നിന്ന് ഒഴിവാക്കി
മീടു വെളിപ്പെടുത്തലിനെ തുടർന്ന് ചിത്രകാരൻ റിയാസ് കോമുവിനെ കൊച്ചി ബിനാലെ നടത്തിപ്പിൽ നിന്ന് ഒഴിവാക്കി. ഇക്കാര്യത്തിൽ ആഭ്യന്തര അന്വേഷണത്തിനും തീരുമാനമായി. എന്നാൽ ആരോപണം ഉന്നയിച്ച ചിത്രകലാ വിദ്യാർത്ഥി സംഭവങ്ങൾ തെറ്റിദ്ധരിച്ചുവെന്ന് റിയാസ് കോമു പ്രതികരിച്ചു.
കൊച്ചി: മീടു വെളിപ്പെടുത്തലിനെ തുടർന്ന് ചിത്രകാരൻ റിയാസ് കോമുവിനെ കൊച്ചി ബിനാലെ നടത്തിപ്പിൽ നിന്ന് ഒഴിവാക്കി. ഇക്കാര്യത്തിൽ ആഭ്യന്തര അന്വേഷണത്തിനും തീരുമാനമായി. എന്നാൽ ആരോപണം ഉന്നയിച്ച ചിത്രകലാ വിദ്യാർത്ഥി സംഭവങ്ങൾ തെറ്റിദ്ധരിച്ചുവെന്ന് റിയാസ് കോമു പ്രതികരിച്ചു.
കൊച്ചി ബിനാലെക്കിടെ റിയാസ് കോമു അപമര്യാദയായി പേരുമാറിയെന്നായിരുന്നു പേര് വെളിപ്പെടുത്താത്ത ചിത്രകലാ വിദ്യാർത്ഥിനി സാമൂഹ്യ മാധ്യമത്തിലൂടെ തുറന്ന് പറഞ്ഞത്. സംഭവം വിവാദമായതോടെയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ആരോപണത്തിൽ അടിയന്തരമായി ഇടപെട്ടത്. ആരോപണത്തിൽ റിയാസ് കോമുവിനോട് വിശദീകരണം തേടി. അന്വേഷണത്തിന് പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. അടുത്ത ബിനാലെയുടെ ചുമതലകളിൽ നിന്ന് റിയാസ് കോമുവിനെ തൽകാലത്തേക്ക് മാറ്റി നിർത്തി.
അതേ സമയം ആരോപണത്തിൽ മാപ്പു പറഞ്ഞ് റിയാസ് കോമു രംഗത്തെത്തിയുരുന്നു. സംഭവം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിൽ ദുഖമുണ്ട്. എന്നാൽ പെൺകുട്ടിയെ അത് വേദനിപ്പിച്ചതിനാൽ ഖേദം രേഖപ്പെടുത്തുന്നുവെന്ന് ഇൻസ്റ്റഗ്രാമിലൂടെ റിയാസ് കോമു പ്രതികരിച്ചു. അതിനിടെ റിയാസ് കോമുവിനെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫോർട്ട് കൊച്ചിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. ബിനാലെ ഭാരവാഹികൾ യോഗം ചേരുന്ന ഹോട്ടലിലേക്ക് മാർച്ച് നടത്തിയ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.