തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഞ്ചു കിലോ മീറ്റര്‍ ചുറ്റളവില്‍ പുകയില വില്‍പ്പന അനുവദിക്കില്ലെന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. നിരോധിത ഉത്പന്നങ്ങള്‍ക്കൊപ്പം സിഗററ്റ്, ബീഡി തുടങ്ങിയവയും വില്‍ക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇക്കാര്യത്തില്‍ കഴിഞ്ഞ പത്തു ദിവസമായി സര്‍ക്കാര്‍തലത്തില്‍ നടപടി നടക്കുന്നുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഋഷിരാജ് സിങ് വ്യക്തമാക്കി. സ്കൂളിന്റെയോ കോളജിന്റെയോ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ 94471 78000 എന്ന നമ്പറില്‍ തന്നെ അറിയിക്കണം. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങില്‍ ഇതു സംബന്ധിച്ചു താന്‍ നേരിട്ടു പോയി പരിശോധന നടത്തി. ഈ പരിശോധന വരും ദിവസങ്ങളിലും തുടരും.

എല്ലാ പുകയില ഉത്പന്നങ്ങള്‍ക്കു നിരോധനം ബാധകമാണ്. സിഗററ്റ്, ബിഡി തുടങ്ങിവയുടെ 85 ശതമാനം മുന്നറിയിപ്പ് ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കണം. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി ഇവിടേയ്ക്കു മയക്കുമരുന്നു കടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്വന്തം ഉപയോഗത്തിനായാണ് ഇവര്‍ ഇതു കൊണ്ടുവരുന്നത്. ഇതിനു ശക്തമായ നിയന്ത്രണമുണ്ടാകും - ഋഷിരാജ് സിങ് വ്യക്തമാക്കി.