ഭീകരര്‍ തടവിലാക്കിയ ഫാദര്‍ ടോം ഉഴുന്നാലിലിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നു. മോചനത്തിനായുള്ള ശ്രമങ്ങള്‍ പരാജയമാണെന്ന് ഫാദര്‍ ഉഴുന്നാലില്‍ വ്യക്തമാക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ മാസം 15ന് ചിത്രീകരിച്ചതെന്ന് വ്യക്തമാക്കുന്ന വീഡിയോയുടെ ആധികാരികത ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഇതിനു മുന്‍പ് രണ്ടുതവണ ഫാദര്‍ ടോമിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒരു വര്‍ഷത്തിലേറെയായി ഭീകരരുടെ തടവിലുള്ള ഫാദര്‍ ടോം ഉഴുന്നാലില്‍ എവിടെയാണെന്നതു സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. ഏതു ഭീകരസംഘടനയാണു തട്ടിക്കൊണ്ടു പോയതെന്നത് സംബന്ധിച്ച് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ വിവരമില്ല. യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തതും സുസ്ഥിരമായ സര്‍ക്കാര്‍ അവിടെ ഇല്ലാത്തതുമാണു നടപടികള്‍ വൈകുന്നതിന്റെ മറ്റു കാരണങ്ങള്‍.