തച്ചങ്കരി കെബിപിഎസിന്റെ പടിക്കു പുറത്ത്
തിരുവനന്തപുരം: കേരള ബുക്‌സ് ആന്‍ഡ് പബ്ലിഷിങ്ങ് സൊസൈറ്റി മാനേജിങ്ങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റി. നിരവധി പരാതികള്‍ കിട്ടിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി നളിനി നെറ്റോ, പ്രൈവറ്റ് സംക്രട്ടറി എം.വി.ജയരാജന്‍ എന്നിവരെ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് തച്ചങ്കരിക്ക് കെബിപിഎസിന്റെ ഡയറക്ടര്‍ സ്ഥാനം തെറിച്ചത്.
കെബിപിഎസിലെ സിഐടിയു യൂണിയന്‍ നേതാക്കളുടെത് ഉള്‍പ്പെടെയുള്ള നിരവധി പരാതികള്‍ തച്ചങ്കേരിക്കെതിരെ മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു. ലോട്ടറിയില്‍ നമ്പര്‍ രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് യന്ത്രം വാങ്ങിയത് മുതല്‍ അച്ചടിക്കുന്ന കടലാസിന്റെ ഗുണമേന്മയിലും അച്ചടിക്കുന്നതിനുമിടയില്‍ നിരവധി അഴിമതികള്‍ നടന്നു എന്നായിരുന്നു പ്രധാന പരാതി. പരാതികള്‍ കൂടിയപ്പോള്‍ അച്ചടിവകുപ്പിന്റെ ചുമതലക്കാരന്‍ കൂടിയായ മുഖ്യമന്ത്രി പ്രിന്‍സിപ്പള്‍ സെക്രട്ടറി നളിനി നെറ്റോയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചു. പ്രസ് സന്ദര്‍ശിച്ച് നളിനി നെറ്റോ എഴുതിയ റിപ്പോര്‍ട്ട് തച്ചങ്കേരിക്കെതിരായിരുന്നു. തുടര്‍ന്ന് സ്വന്തം പ്രൈവറ്റ് സെക്രട്ടറിയായ എം.വി.ജയരാജനെ തന്നെ അന്വേഷണത്തിനായി നിയോഗിച്ചു.
കളമശേരി ഏരിയാ സെക്രട്ടറിയും കെബിപിഎസിലെ സിഐടിയു യൂണിയന്‍ പ്രസിഡന്റുമായ സക്കീര്‍ ഹുസൈനെ പോലും അറിയിക്കാതെയായിരുന്നു കെബിപിഎസിന്റെ കാക്കനാടുള്ള പ്രസില്‍ ജയരാജന്‍ അന്വേഷണത്തിനെത്തിയത്. ജയരാജന്റെ അന്വേഷണത്തിലും തച്ചങ്കേരിക്കെതിരായ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്.
എട്ടരകോടി രൂപയുടെ യന്ത്രമാണ് ലോട്ടറിയില്‍ നമ്പര്‍ രേഖപ്പെടുത്താന്‍ വാങ്ങിയത്. ഗുണമേന്മയില്ലാത്തതിനാല്‍ മണിപ്പാലിലെ ഒരു പ്രസ് മടക്കിയയച്ച യന്ത്രമാണിത്. ലോട്ടറിയില്‍ നമ്പര്‍ ഇടുന്നതിന് സങ്കീര്‍ണമായ കരാറുകളാണ് ഉണ്ടാക്കിയിരുന്നത്. അച്ചടിയും നമ്പറിടലിനും ഒരു കരാറുകരാന്‍ ഉണ്ടെന്നിരിക്കെ ഇരു പ്രവര്‍ത്തികള്‍ക്കും മറ്റ് കാരാറുകാരുമായി പുതിയ കരാറുകള്‍ ഉണ്ടാക്കി. ഈ ഇനത്തില്‍ സര്‍ക്കാറിന് അധിക ബാധ്യതയുണ്ടാക്കി. ലോട്ടറിക്ക് നമ്പറിടുന്ന കരാറുകാരന് കുടിശികയായി 1.32 കോടി രൂപ നല്‍കാനുണ്ട്.
ചട്ടംലങ്കിച്ച് സര്‍ക്കാര്‍ അനുമതിയില്ലാതെ ചൈനീസ് കമ്പനിയുടെതുള്‍പ്പെടെ 18 കോടിയുടെ അച്ചടിയന്ത്രങ്ങള്‍ വാങ്ങി കൂട്ടി. ഇത്തരം ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് തച്ചങ്കേരിയുടെ പുറത്താക്കലിന് പിന്നിലെന്നാണ് സൂചന. നിലവില്‍ അഗ്നിശമനാ സേനാ ഡയറക്ടറായ തച്ചങ്കരിയുടെ കെബിപിഎസിലെ ഇടപെടുകളെ കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സിനോട് ഉത്തരവിട്ടു.