'ബോർഡ് ഓഫ് പീസ്' ആദ്യ വേദിയിൽ ലോകനേതാക്കളെ പുകഴ്ത്തി ട്രംപ്. ഇത് ഐക്യരാഷ്ട്രസഭയെക്കാൾ പ്രധാനപ്പെട്ടതാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. താരിഫ് ഭീഷണിയിലൂടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

വാഷിംഗ്ടൺ: ബോർഡ് ഓഫ് പീസിന്റെ ആദ്യ യോഗത്തിൽ ലോക നേതാക്കളെ പ്രശംസിച്ചും വാനോളം പുകഴ്ത്തിയും ഡോണൾഡ് ട്രംപ്. നേതാക്കളോടെല്ലാം ഏറ്റവും സൗഹൃദപരമായ രീതിയിലായിരുന്നു ട്രംപിന്റെ പെരുമാറ്റം. ഗാസയുടെ പുനർനിർമാണത്തിനായി സെപ്റ്റംബറിൽ ആണ് ട്രംപ് ബോർഡ് ഓഫ് പീസ് രൂപീകരിച്ചത്. ഭാവിയിൽ ആഗോള തലത്തിൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷത്തിന് പരിഹാരം കാണാനുമുള്ള വേദിയാക്കി മാറ്റും. പീസ് ബോർഡ് ഐക്യരാഷ്ട്രസഭയെക്കാൾ പ്രധാനപ്പെട്ട വേദിയായി മാറുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. എന്നാൽ ചില പ്രധാന യുഎസ് സഖ്യകക്ഷികൾ യോഗത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളെ ഇത് ബാധിക്കുമെന്ന വിമർശനവും ഉയരുന്നുണ്ട്.

യോഗത്തിൽ പങ്കെടുത്ത നേതാക്കളെ ഒരോരുത്തരായി ട്രംപ് വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയാണ് പരിചയപ്പെടുത്തിയത്. പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെനയെ യങ് ഹാൻഡ്സം ഗയ് എന്നാണ് വിശേഷിപ്പിച്ചത്. ഇങ്ങനെ സുന്ദരന്മാരായ യുവാക്കളെ ഇഷ്ടമല്ലെന്നും യുവതികളോടാണ് തനിക്ക് താൽപര്യമെന്നും ട്രംപ് തമാശ രൂപേണ പറഞ്ഞു. ഇന്തൊനേഷ്യൻ പ്രസിഡന്റിന്റെ മുഖം ഒരു ഗൌരവക്കാരന്റേതാണെന്നും ട്രംപ് തമാശയായി പറഞ്ഞു. ത്ന്റെ പ്രസംഗത്തിനിടെ ബ്യൂട്ടിഫുൾ എന്ന വാക്ക് ട്രംപ് 14 തവണയാണ് ഉപയോഗിച്ചത്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ഉൾപ്പെടെയുള്ളവർ വേദിയിൽ ഉണ്ടായിരുന്നു.

ചില രാജ്യങ്ങളെ താരിഫ് ഭീഷണിയിലൂടെ താൻ തനിക്കിഷ്ടമുള്ള തീരുമാനങ്ങളിലേക്ക് നയിച്ചതായും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ഇതുവഴി അവസാനിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ അവകാശവാദം ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല.