കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടലില്‍ താമസിച്ച ശേഷം ബില്‍ അടക്കാതെ പോയ പൊലീസ് ഉദ്യോസ്ഥന്‍റെ പേര് പുറത്ത്. എഡിജിപി ടോമിന്‍ തച്ചങ്കരിയാണ് ബില്ലടയ്ക്കാതെ പോയത്. ഒരു ദിവസത്തെ താമസത്തിന് ചെലവായ 8519 രൂപ നല്‍കാതെയാണ് എഡിജിപി കോഴിക്കോട് വിട്ടത്. പണം ഇനിയും നല്‍കിയിട്ടില്ലെന്ന് കോഴിക്കോട്ടെ ഹോട്ടല്‍ റാവീസ് അധികൃതര്‍ സ്ഥിരീകരിച്ചപ്പോള്‍ പണം തിരിച്ചടച്ചിട്ടുണ്ടെന്നാണ് തച്ചങ്കരിയുടെ വിശദീകരണം.

കഴിഞ്ഞ ഏപ്രില്‍ എട്ടിന് രാത്രി 11.17നാണ് ടോമിന്‍ തച്ചങ്കരി റാവീസ് ഹോട്ടലില്‍ മുറിയെടുത്തത്. പിറ്റേന്ന് രാത്രി ഏഴ് മണിയോടെ ഹോട്ടല്‍ വിട്ടു. തീരദേശ പോലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കാനായാണ് എഡിജിപി ജില്ലയിലെത്തിയത്. നക്ഷത്ര ഹോട്ടലിലെ ഒരു ദിവസത്തെ താമസത്തിന് ചെലവായത് 8519 രൂപയാണ്. ബില്‍ തച്ചങ്കരിക്ക് നല്‍കിയപ്പോള്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ ഏല്‍പിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശമാണ് നല്‍കിയതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. തുടര്‍ന്ന് പിറ്റേന്ന് തന്നെ ബില്‍ കമ്മീഷണര്‍ ഓഫീസില്‍ ഏല്‍പിച്ചു. എന്നാല്‍ മൂന്ന് മാസമായിട്ടും പണം കിട്ടിയിട്ടില്ല.

പോലീസ് ആസ്ഥാനത്തേക്ക് ബില്‍ അയച്ചുവെന്നാണ് കമ്മീഷണര്‍ ഓഫീസില്‍ നിന്നുള്ള പ്രതികരണം. അതേ സമയം നിശ്ചയിച്ചരിക്കുന്ന പരിധിക്കപ്പുറമുള്ള തുക താമസത്തിനായി എഡിജിപി ചെലവഴിച്ചതിനാലാണ് സര്‍ക്കാര്‍ പണം അനുവദിക്കാത്തതെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ പറയുന്നത്. പണം പോലീസ് ആസ്ഥാനത്ത് എത്താന്‍ വൈകിയെന്നും അതിനാലാണ് താമസം നേരിട്ടതെന്നുമാണ് തച്ചങ്കരിയുടെ വിശദീകരമം. ബില്‍ കിട്ടിയ ഉടന്‍ ഹോട്ടലിന് പണം കൈമാറിയിട്ടുണ്ടെന്നും തച്ചഹ്കരി പറയുന്നു. എന്നാല്‍ പണം കിട്ടിയിട്ടില്ലെന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നത്.