ഹെൽമെറ്റില്ലെങ്കിൽ പെട്രോളില്ല പദ്ധതി നടപ്പാക്കാൻ കേന്ദ്ര സഹായം തേടി ഗതാഗത കമ്മിഷണർ
ഹെൽമെറ്റില്ലെങ്കിൽ പെട്രോളില്ല പദ്ധതി നടപ്പാക്കാൻ കേന്ദ്ര സഹായം തേടി ഗതാഗത കമ്മിഷണർ. പദ്ധതിക്ക് എണ്ണക്കമ്പനികളുടെ സഹകരണം ഉറപ്പാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് സെക്രട്ടറിക്ക് തച്ചങ്കരി കത്തയച്ചു.
സംസ്ഥാനത്ത് ഏറെ ചർച്ചകൾക്ക് വഴിവച്ച പെട്രോളിന് ഹെൽമെറ്റ് പദ്ധതി ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണ്. ഹെൽമറ്റില്ലാതെ പമ്പിലെത്തുന്നവർക്ക് ബോധവത്കരണം അടക്കമുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് കഴിഞ്ഞ ഒന്നിന്. അടുത്ത മാസം ഒന്നുമുതൽ, ഹെൽമെറ്റില്ലാതെ എത്തുന്നവർക്ക് ഇന്ധനം നൽകേണ്ടെന്നാണ് നിർദ്ദേശം. എന്നാൽ തീരുമാനത്തിൽ പമ്പുടമകൾ സംശയം പ്രകടിപ്പിച്ചതാണ്, പെട്രോളിയം മന്ത്രാലയത്തിന്റെ സഹായം തേടാനുള്ള കാരണം. ഇതിനായി എണ്ണക്കമ്പനികൾക്ക് പെട്രോളിയം മന്ത്രാലയം നിർദ്ദേശം നൽകണമെന്നാണ് ഗതാഗത കമ്മീഷണറുടെ ആവശ്യം. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളുടെ മാതൃക ചൂണ്ടിക്കാട്ടിയാണ് തച്ചങ്കരിയുടെ കത്ത്. പെട്രോളിന് ഹെൽമെറ്റ് നിർബന്ധമാക്കുന്ന കാര്യത്തിൽ വകുപ്പ് മന്ത്രി തന്നെ ചില സംശയങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, പദ്ധതിയുമായി മുന്നോട്ടുപാകാൻ തന്നെയാണ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ തീരുമാനം എന്നാണ് കത്ത് വ്യക്തമാക്കുന്നത്.