വിദേശ വനിതയുടെ മരണം അന്വേഷണത്തിൽ അതൃപ്തി പരാതിയുമായി സുഹൃത്ത്  സിബിഐ അന്വേഷിക്കണം

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയുടെ ദുരൂഹ മരണം സിബിഐ അന്വേഷിക്കണമെന്ന് യുവതിയുടെ സുഹൃത്ത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. കേസ് വിവരങ്ങൾ അന്വഷിക്കാൻ പൊലീസ് സ്റ്റേഷനിലെത്തുമ്പോൾ രണ്ടാം കിട പരിഗണനയാണ് ലഭിക്കുന്നതെന്നും യുവതിയുടെ സുഹൃത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അന്വേഷണത്തിൽ അതൃപ്തിയുണ്ടെന്നും പൊലീസ് കണ്ടെത്തലുകൾ കെട്ടിച്ചമച്ചതാണെന്ന് സംശയിക്കുന്നുവെന്നും യുവതിയുടെ സുഹൃത്ത് പറഞ്ഞു. പ്രതികളുടെ കുറ്റസമ്മതം കോടതിയിൽ നിലനിൽക്കുമോ എന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

ആയുർവേദ ചികിത്സക്കായി തലസ്ഥാനത്തെത്തിയ ഐറിഷ് വനിതയെ മാർച്ച് 14നാണ് കാണാതായത്. നീണ്ട തിരച്ചിലുകൾക്കൊടവിൽ വാഴമുട്ടത്തു നിന്ന് മൃതദേഹം കണ്ടെത്തി. ശാസ്ത്രീയ തെളിവുകളുടേയും സാഹചര്യതെളിവുകളുടേയും അടിസ്ഥാനത്തിൽ വാഴമുട്ടം സ്വദേശികളായ ഉമേഷ് ഉദയൻ എന്നിവരെയാണ് പൊലീസ് പ്രതി ചേർത്തത്. അതേസമയം, യുവതിയുടെ സഹോദരി സർക്കാരിന്‍റെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തും ധനസഹായം കൈപറ്റിയുമാണ് വിദേശത്തേക്കു പോയത്.