ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിന് പിശക് പറ്റിയയതായും സംഭവത്തില്‍ മാപ്പുപറയുന്നതായും ടൗണ്‍ സി.ഐ നേരത്തെ അറിയിച്ചിരുന്നു. കുറ്റം ചെയ്യാത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കതിരെ ഒരു കേസും രജിസ്റ്റര്‍ ചെയ്യരുതെന്ന് ഉന്നത് ഉദ്ദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സി.ഐ വ്യക്തമാക്കിയിരുന്നു.

ഇന്ന് രാവിലെ 10 മണിയോടെയാണ് ഐസ്ക്രീം കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ടൗണ്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു നീക്കിയത്. കോടതിക്ക് മുന്നില്‍ നിന്ന് നിന്ന് പിടിച്ചുവലിച്ച് നീക്കിയ മാധ്യമ പ്രവര്‍ത്തകരെ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ലൈവ് വാര്‍ത്തകള്‍ നല്‍കുന്നതിനുള്ള ഡി.എസ്.എന്‍.ജി വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ് അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് മാധ്യമ പ്രവര്‍ത്തകരെ നീക്കിയതെന്ന് ടൗണ്‍ എസ്.ഐ പറഞ്ഞിരുന്നെങ്കിലും ആരെയും കോടതി പരിസരത്ത് നിന്ന് വിലക്കണമെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നില്ലെന്നാണ് ജില്ലാ ജഡ്ജി, ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് റിപ്പോര്‍ട്ട് നല്‍കിയത്.