2012 മെയ് 4. വടകരക്കടുത്ത് വള്ളിക്കാട് വച്ച് രാത്രി പത്ത് മണിയോടെയാണ് ടി പി ചന്ദ്രശേഖരനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ഏറെയും സിപിഎം പ്രവര്‍ത്തകര്‍!.

സംഭവം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷം കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് സിപിഎം നേതാക്കള്‍ ഉള്‍പ്പടെ 11 പേര്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനനെ സ്വീകാര്യയോഗ്യമായ തെളിവുകളില്ലെന്ന് കണ്ട് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു. എന്നാല്‍ കേസില്‍ സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്നും സംഭവത്തെകുറിച്ച് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കെ കെ രമ രംഗത്തെത്തി. 

ഈ വിഷയത്തില്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല നീക്കമുണ്ടാകുന്നില്ലെന്ന് കണ്ട് രമ ഒടുവില്‍ കേന്ദ്രത്തെ സമീപിച്ചു. രമക്ക് വേണ്ട സഹായങ്ങള്‍ ബിജെപി സംസ്ഥാനഘടകം വാഗ്ദാനം ചെയ്തിരുന്നെങ്കിലും, തുടര്‍നടപടികളൊന്നുമുണ്ടായില്ലെന്ന് രമ ആരോപിക്കുന്നു.

ടിപി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് നാല് വയസ് പൂര്‍ത്തിയാകുമ്പോള്‍ മറ്റൊരു നിയമസഭാതെരഞ്ഞെടുപ്പ് കൂടി കടന്നുവരികയാണ്. ചന്ദ്രശേഖരന്‍രെ ഭാര്യ കെ കെ രമ മത്സരരംഗത്തുണ്ടെന്നതും ശ്രദ്ധേയം.ടിപി വധം തന്നെയാണ് മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രചാരണവിഷയവും.