ദില്ലിയില്‍ നിന്ന് മഹാരാഷ്ട്രയിലെ കോലാപൂരിലേയ്ക്ക് ബുക്ക് ചെയ്ത സ്പെഷ്യല്‍ ട്രെയിന്‍ സിഗ്നല്‍ തെറ്റി 160 കിലോമീറ്റര്‍ സഞ്ചരിച്ചെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി റെയില്‍വേ. ബുധനാഴ്ചയാണ് ട്രെയിന്‍ സിഗ്നല്‍ തെറ്റി ഏറെ ദൂരം സഞ്ചരിച്ചെന്ന് വാര്‍ത്ത വന്നത്. റെയില്‍വേ വക്താവ് അനില്‍ കുമാര്‍ സക്സേനയാണ് വാര്‍ത്തയുടെ വിശദീകരണം നല്‍കിയത്.

കര്‍ഷക റാലിയില്‍ പങ്കെടുക്കാന്‍ ട്രെയിന്‍ ബുക്ക് ചെയ്യുമ്പോള്‍ ദില്ലിയിലേക്കുള്ള പാതയില്‍ ചില സ്റ്റേഷനുകളില്‍ സ്റ്റോപ്പുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിരികെ വരുമ്പോള്‍ അത്തരം ആവശ്യം ഒന്നും ഉണ്ടാവാത്തതിനാല്‍ കോലാപൂരിലേക്കുള്ള കുറുക്ക് വഴി സ്വീകരിച്ചെന്നാണ് റെയില്‍വേ അവകാശപ്പെടുന്നത്. മടക്ക യാത്രയില്‍ മധുര, ഗ്വാളിയോര്‍, ത്സാസി, ഭോപ്പാല്‍, ഇറ്റ്റാസി വഴി സെന്‍ട്രല്‍ റെയില്‍വേ പാത ഉപയോഗിക്കാന്‍ റെയില്‍വേ തീരുമാനിക്കുകയും അതിനനുസരിച്ച് സിഗ്നല്‍ നല്‍കുകയുമായിരുന്നുവെന്നുമാണ് റെയില്‍വേ വാദം. 

എന്നാല്‍ പാത മാറ്റുന്നതിനേക്കുറിച്ച് യാത്രക്കാര്‍ അറിവില്ലാതെ പോയതാണ് സിഗ്നല്‍ തെറ്റി ട്രെയിന്‍ സഞ്ചരിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നിലെന്ന് റെയില്‍വേ വിശദമാക്കുന്നു. സംഭവത്തില്‍ അനാസ്ഥയുണ്ടായിട്ടില്ലെന്നും റെയില്‍വേ വ്യക്തമാക്കി. തെറ്റായ സിഗ്നല്‍ നല്‍കിയെന്ന ആരോപണം തെറ്റാണെന്നും റെയില്‍വേ വ്യക്തമാക്കി.