കാസർകോട് റെയിൽവേ സ്റേഷന് മുന്നിൽ അടുത്തമാസം ഒന്ന് അനിശ്ചിത കാല സത്യാഗ്രഹസമരം ആരംഭിക്കുമെന്ന് പി.കരുണാകരന്‍ എം.പി. പറഞ്ഞു.
കാസർകോട് : കൊച്ചുവേളി - മംഗലാപുരം അന്ത്യോദയ എക്സ്പ്രസിന് കാസർകോഡ് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപെട്ട് പി.കരുണാകരൻ എം.പി. അനിശ്ചിതകല സത്യാഗ്രഹത്തിനൊരുങ്ങുന്നു. കാസർകോട് റെയിൽവേ സ്റേഷന് മുന്നിൽ അടുത്തമാസം ഒന്നു മുതല് അനിശ്ചിത കാല സത്യാഗ്രഹസമരം ആരംഭിക്കുമെന്ന് പി.കരുണാകരന് എം.പി. പറഞ്ഞു.
വടക്കേ മലബാറിലെ പ്രത്യേകിച്ച് കണ്ണൂരിന് വടക്കോട്ടുള്ള പ്രദേശങ്ങളിലുള്ളവർക്ക് റെയിൽവേ യാത്രാ സൗകര്യം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുമ്പ് പലതവണ താൻ റെയിൽവേക്ക് നിവേദനം നൽകിയിരുന്നു. എന്നാല് ഏറ്റവും ഒടുവിൽ അനുവദിച്ച കൊച്ചുവേളി -മംഗളുരു എക്സ്പ്രസിനും ജില്ലാ ആസ്ഥാനമായ കാസർക്കോട് സ്റ്റോപ്പ് അനുവദിച്ചില്ല. സ്റ്റോപ്പ് പട്ടിക പുറത്തുവന്ന ദിവസം തന്നെ വകുപ്പ് മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമ്മാനും, ജനറൽ മാനേജർക്കും നിവേദനമയച്ചിരുന്നു. അനുഭാവപൂർവ്വം പരിഗണിക്കാം എന്ന ഉറപ്പ് നൽകിയിരുന്നെങ്കിലും അത് പാലിക്കാൻ ബന്ധപ്പെട്ടവർക്കായില്ലെന്നും എംപി ആരോപിച്ചു.
ദിവസേന നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന കാസർക്കോട് സ്റ്റേഷനിൽ രാജധാനി എക്സ്പ്രസ് അടക്കം ആറോളം ദീർഘ ദൂര വണ്ടികൾക്ക് നിലവിൽ സ്റ്റോപ്പില്ല. സാങ്കേതികമായ തടസങ്ങളും ദൂരപരിധികളും ചൂണ്ടി കാണിച്ച് വർഷങ്ങളായുള്ള ജില്ലക്കാരുടെ മുറവിളികളോട് റെയിൽ വേ മന്ത്രാലയം മുഖം തിരിച്ച് നിൽക്കുകയാണെന്നും പി.കരുണാകരന് എംപി ആരോപിച്ചു.
