ഇസ്താംബുള്‍: തുര്‍ക്കിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ലൈംഗിക തൊഴിലാളിയെ ബലാല്‍സംഗം ചെയ്ത ശേഷം ചുട്ടു കൊന്നു. ഹാന്‍ദേ കാദര്‍ എന്ന 22കാരിയുടെ മൃതദേഹമാണ് ഈ മാസം 12 ന് വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് ഒരു ട്രാന്‍സ് ജെന്‍ഡര്‍ കഴുത്തറുത്തു കൊല്ലപ്പെട്ട ഇസ്തംബുളിനടുത്ത് സെകേരിയകോയിയിലാണ് ഹാന്‍ദേ കാദറിന്റെ മൃതദേഹവും കണ്ടെത്തിയത്. 

ഇവര്‍ ഒരു ഇടപാടുകാരനൊപ്പം കാറില്‍ കയറിപ്പോവുന്നതാണ് അവസാനമായി കണ്ടതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഇവരുടെ ജീവിത പങ്കാളിപൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, അന്വേഷണം എങ്ങുമെത്തിയിട്ടില്ല. സംഭവത്തില്‍ ലോകവ്യാപകമായി ട്രാന്‍സ് ജെന്‍ഡര്‍ സമുദായങ്ങളില്‍നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കദീറിന് നീതി തേടി #HandeKadereSesVer എന്ന ഹാഷ് ടാഗില്‍ സുഹൃത്തുക്കളുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും മുന്‍കൈയില്‍ ഓണ്‍ലൈന്‍ കാമ്പെയ്ന്‍ നടന്നുവരികയാണ്.


സ്വവര്‍ഗ ലൈംഗികത നിയമവിരുദ്ധമല്ലാത്ത രാജ്യമാണ് ടര്‍ക്കി.