താമരശേരി ചുരം റോഡില്‍ നിയന്ത്രണങ്ങളോടെ ഗതാഗതം പുനസ്ഥാപിച്ചു  

കോഴിക്കോട്: താമരശേരി ചുരം റോഡില്‍ നിയന്ത്രണങ്ങളോടെ ഗതാഗതം പുനസ്ഥാപിച്ചു. ചെറിയ യാത്രാ വാഹനങ്ങളും കെഎസ്ആര്‍ടിസി ബസുകളും മാത്രമാണ് മുഴുവൻ സമയവും കടത്തി വിടുന്നത്. പെർമിറ്റുള്ള സ്വകാര്യ ബസുകളുടെ ട്രിപ്പിന്‍റെ എണ്ണം കുറച്ചേ കടത്തി വിടൂ. ഇടിഞ്ഞ ഭാഗത്ത് താല്‍ക്കാലികമായി നിര്‍മ്മിച്ച റോഡിലൂടെയാണ് വാഹനങ്ങൾ കടത്തി വിടുന്നത്. ഒറ്റ വരിയായി ഇരുഭാഗത്തേക്കുമുള്ള ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. ടൂറിസ്റ്റ് ബസുകളെ കടത്തി വിടുന്നില്ല.

സ്വകാര്യ ബസുകൾക്ക് തുടക്കത്തിൽ നിരോധനം ഉണ്ടായിരുന്നെങ്കിലും നിയന്ത്രണ വിധേയമായി കടത്തിവിടാൻ തീരുമാനിച്ചു. കോഴിക്കോട് കളക്ടറേറ്റിൽ മന്ത്രി എ.കെ. ശശീന്ദ്രൻ , ജില്ലാ കളക്ടർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സിയുടേയും ഇതര സംസ്ഥാന സര്‍ക്കാരുകളുടെയും മള്‍ട്ടി ആക്സില്‍ യാത്രാ വാഹനങ്ങളും കടന്നു പോകാൻ അനുവദിക്കും. ചരക്ക് വാഹനങ്ങൾക്കും സ്വകാര്യ മള്‍ട്ടി ആക്സില് ബസുകള്‍ക്കും നിലവിലുള്ള നിരോധനം തുടരും. തകർന്ന റോഡ് പൂർവ്വസ്ഥിതിയിലാക്കാൻ മൂന്നു മാസമെങ്കിലും എടുക്കുമെന്നാണ് വിലയിരുത്തൽ.