ആലപ്പുഴ: കൊല്‍ക്കത്തയിൽ നിധി തേടിപ്പോയ ആലപ്പുഴ പൂച്ചാക്കൽ സ്വദേശികൾ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. സഹോദരങ്ങളെ തട്ടിപ്പുസംഘം കൊലപ്പെടുത്തിയത് ആകാനാണ് സാധ്യതയെന്ന് ആദ്യം പോയപ്പോള്‍ ഒപ്പമുണ്ടായിരുന്ന സ്വർണപ്പണിക്കാരൻ.അപകടസൂചന തോന്നിയതിനാൽ അന്ന് മടങ്ങിപ്പോകാൻ താൻ നിർബന്ധിക്കുകയായിരുന്നു എന്നും സ്വർണപ്പണിക്കാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പൂച്ചാക്കല്‍ സ്വദേശിയായ സുധീര്‍ സ്വര്‍ണ്ണപ്പണിയെടുത്ത് ജീവിക്കുന്നു. കൊല്‍ക്കത്തില്‍ വച്ച് ഇന്ന് ദുരൂഹസാഹചര്യത്തില്‍ മരിച്ച മാമച്ചന്‍ ജോസഫും സഹോദരന്‍ കുഞ്ഞുമോന്‍ ജോസഫും നാലുമാസം മുമ്പാണ് നിധിയുടെ കാര്യം തന്നോട് പറഞ്ഞതെന്ന് സുധീര്‍ പറഞ്ഞു. വീട്ടില്‍ നിന്ന് പോകാന്‍ സമ്മതിക്കാതിരിന്നിട്ടും ഇവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ രണ്ടാഴ്ച മുമ്പ് കൊല്‍ക്കത്തയിലേക്ക് പോയത്.

കൊല്‍ക്കത്തയിലെ ഹൗറ പാലത്തിനടുത്തുളള ഹോട്ടലില്‍ താമസിച്ച് ഒരു ബംഗാളിയുടെ സഹായത്തോടെ കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഒറ്റപ്പെട്ട സ്ഥലത്തുള്ള ഒരു വീട്ടിലെത്തി. വീടിന്‍റെ മുകളിലെ നിലയിലേക്ക് കൊണ്ടുപോയി ഒരു ചെമ്പ് കുടത്തില്‍ നിന്ന് മൂന്ന് സ്വര്‍ണ്ണക്കല്ലുകള്‍ എടുത്തു. അത് ഉരച്ച് നോക്കി സ്വര്‍ണ്ണമാണെന്ന് സുധീരന്‍ സ്ഥിരീകരിച്ചു. പക്ഷേ അപ്പോ തന്നെ സംഗതി തട്ടിപ്പാണെന്ന് സുധീറിന് ബോധ്യപ്പെട്ടു..

ഇതിലുള്ളതെല്ലാം സ്വര്‍ണ്ണമാണെന്ന് ഉറപ്പ് പറയാനാവില്ലെന്നും തിരിച്ച് പോകാമെന്നും സ്വര്‍ണ്ണപ്പണിക്കാരന്‍ പറഞ്ഞോതോടെയാണ് അന്നവര്‍ തിരിച്ചുവന്നത്. തന്നെയും അവര്‍ കൊല്ലുമായിരുന്നെന്നും സുധീരന്‍ പറഞ്ഞു. പിന്നീട് നവംബര്‍ മുപ്പതിന് സഹോദരങ്ങളായും മാമച്ചും കുഞ്ഞുമോനും മാത്രം കൊല്‍ക്കത്തയിലേക്ക് പോയതും മരണമടഞ്ഞുതും. 

വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്നാണ് ഡോക്ടര്‍മാര‍് പറയുന്നത്. പക്ഷേ ചുരുങ്ങിയ പൈസയ്ക്ക് സ്വര്‍ണ്ണം വാങ്ങാന്‍ കൊണ്ടുപോയ 12 ലക്ഷം രൂപയും ആറ് പവന്‍റെ സ്വര്‍ണ്ണാഭരണങ്ങളും ഇതുവരെ കിട്ടിയിട്ടുമില്ല. ചേര്‍ത്തലയില്‍ നിന്ന് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊല്‍ത്തയിലേക്ക് തിരിക്കും. അസ്വാഭാവിക മരണത്തിനാണ് കൊല്‍ക്കത്തയിലെ പോലീസ് കേസെടുത്തിരിക്കുന്നത്.