ട്രെയിനപകടം ഒഴിവാക്കിയ അച്ഛനും മകള്‍ക്കും വീട്ടില്‍ ഭക്ഷണമൊരുക്കി ത്രിപുര മന്ത്രി 

അഗര്‍ത്തല: സമയോജിത ഇടപെടലിലൂടെ വന്‍ ട്രെയിന്‍ ദുരന്തം ഒഴിവാക്കിയ അച്ഛനും മകള്‍ക്കും തന്‍റെ വീട്ടില്‍ പ്രഭാത ഭക്ഷണമൊരുക്കി ത്രിപുര മന്ത്രി. 45 കാരനായ സ്വപാന്‍ ദബ്ബാര്‍മക്കും മകള്‍ സോമതിക്കുമാണ് മന്ത്രി സുധീപ് റോയ് ബര്‍മന്‍ നന്ദി അറിയിച്ചിരിക്കുന്നത്. സ്വപാന്‍റെയും മകളുടെയും ഇടപെടല്‍ രക്ഷപ്പെടുത്തിയത് രണ്ടായിരത്തോളം വരുന്ന ട്രെയിന്‍ യാത്രക്കാരുടെ ജീവനായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

റെയില്‍വേ ട്രാക്കിന് സമീപത്തു കൂടി വരികയായിരുന്ന സ്വപാനും മകളും കനത്ത മഴയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത് കണ്ടു.. അതേസമയം തന്നെ ഒരു വശത്തു നിന്ന് ട്രെയിന്‍ വരുന്നത് ശ്രദ്ധയില്‍ പെട്ട ഇരുവരും വസ്ത്രം ഊരി പൊക്കി സിഗ്നല്‍ നല്‍കി. അപകടസാധ്യത മുന്നില്‍ കണ്ട ലോക്കോ പൈലറ്റ് വണ്ടി നിര്‍ത്തുകയായിരുന്നു. മുന്നറിയിപ്പ് ലഭിച്ചില്ലെങ്കില്‍ വലിയ അപകടമായിരുന്നു കാത്തരുന്നതെന്ന് ലോക്കോ പൈലറ്റ് സോനുകുമാര്‍ മുണ്ടാല്‍ പറഞ്ഞു. 

ഇരുവരുടെയും പ്രവൃത്തി ഇഷ്ടപ്പെട്ട മന്ത്രി നന്ദി പറയാനായി സ്വന്തം വീട്ടിലേക്ക് പ്രഭാത ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയായിരുന്നു. അസംബ്ലിയിലും ഇരുവരെയും അഭിനന്ദിച്ച മന്ത്രി ഇരുരവര്‍ക്കും പാരിതോഷികം നല്‍കണമെന്ന് മുഖ്യമന്ത്രി ബിപ്ലവ് കുമാറിനോട് ശുപാര്‍ശ ചെയ്യുകയും ചെയ്തു. ജൂണ്‍ 15നായിരുന്നു ട്രെയിന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.