തലസ്ഥാനത്തെ നടുക്കിയ തിരുവനന്തപുരം നന്ദൻകോട് കൂട്ടക്കൊലപാതക കേസിലെ പ്രതി കേദലിനു വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. മൊബൈൽ ഫോൺ ഉപേക്ഷിച്ചാണ് കേദൽ മുങ്ങിയത്. ഇയാൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

അച്ഛനയെും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേദലിനെ കുറിച്ച് പൊലീസിന് ഒരു വിവരവുമില്ല. മൃതദേഹങ്ങൾ വെട്ടിനുറുക്കിയ ശേഷം കത്തിച്ചു കളയാനാണ് ശ്രമിച്ചത്. കത്തിക്കുന്നതിനിടെ കേദലിനും പൊള്ളലേറ്റിരുന്നു. കേദൽ മതിൽ ചാടി രക്ഷപ്പെട്ടുവെന്നാണ് അയൽവാസിയുടെ മൊഴി. ഇതേത്തുടർന്ന് ഇവരുടെ ബന്ധുക്കളുടെ വീട്ടിലും കേരള- തമിഴ്നാട് അതിർത്തിയിലുള്ള ഇവരുടെ ഫാം ഹൗസിലും പൊലീസ് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. കേദലിന്റെ വിവിധ രൂപത്തിലുള്ള ഫോട്ടോകൾ അടങ്ങിയ ലുക്കൗട്ട് നോട്ടീസിൽ പൊലീസ് പുറത്തിറക്കയിട്ടുണ്ട്.

പ്രതി മൊബൈൽ ഫോൺ പോലുമെടുക്കാതെ രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ നിന്നും കണ്ടെടുത്ത പ്രതിയുടേതെന്നു സംശയിക്കുന്ന മൊബൈൽ ഫോണിൽ ചുരുക്കം ചില നമ്പറുകൾ മാത്രമാണുള്ളത് പ്രതിയുടെ കാലിൽ പൊള്ളലേറ്റെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ വിവിധ ആശുപത്രികളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. അയൽവാസികളുമായി ബന്ധമില്ലാതെ വീട്ടിൽ ഒതുങ്ങിക്കൂടുന്ന പ്രകൃതമാണു കേദലിനെന്ന് പൊലീസ് പറയുന്നു. നാടിനെ നടുക്കിയ കൊലയുടെ കാരണവും ദുരൂഹമായി തുടരുന്നു