സംസ്ഥാനത്ത് ട്രോളിംഗ് നിരോധന സമയത്തിൽ മാറ്റം വെണമെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം
- ട്രോളിംഗ് നിരോധന സമയം മാറ്റണം
- സെപ്റ്റംബർ ഒക്ടോബർ മാസത്തിലും വേണം
- ഇപ്പോഴത്തെ നിരോധനം കാര്യമായ പ്രയോജനം ചെയ്യുന്നില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ട്രോളിംഗ് നിരോധന സമയത്തിൽ മാറ്റം വെണമെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം. ജൂൺ - ജൂലൈ മാസങ്ങളിലെ നിരോധനം കൊണ്ട് കാര്യമായ പ്രയോജനം ഇല്ലെന്നാണ് വിലയിരുത്തൽ. ആഴക്കടൽ മത്സ്യങ്ങളുടെ പ്രജനനം നടക്കുന്ന സെപ്റ്റംബർ -- ഓക്ടോബർ മാസത്തിലും ട്രോളിംഗ് നിരോധനം വേണമെന്നാണ് ശുപാർശ.
ജൂൺ ജൂലൈ മാസങ്ങളിലായി 52 ദിവസമാണ് കേരളത്തിൽ ഇപ്പോൾ ട്രോളിംഗ് നിരോധനം. ഉപരിതല മത്സ്യങ്ങളുടെ പ്രജനനം നടക്കുന്നത് ഈ സമയത്താണെന്ന കണ്ടെത്തലിനെ തുടർന്നാണിത്. എന്നാൽ ഈ നിരോധനം കൊണ്ട് മത്സ്യ സന്പത്ത് കാര്യമായി വർദ്ധിക്കുന്നില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. എല്ലാ മാസവും മീനുകളുടെ പ്രജനനം നടക്കുന്നുണ്ട്. കൂടുതൽ പ്രജനനം നടക്കുന്നത് സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലാണെന്നാണ് വിവിധ പഠനങ്ങൾ തെളിയിക്കുന്നത്.
അതിനാൽ ജൂണിലും സെപ്റ്റംബറിലുമായി ട്രോളിംഗ് നിരോധന കാലയളവ് പുനക്രമീകരിക്കണമെന്നും സിഎംഎഫ്ആർഐ നിർദ്ദേശിക്കുന്നു. 2014 ലും സിഎംഎഫ്ആർഐ ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന് കത്തയച്ചെങ്കിലും നടപടി ഒന്നുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇതേ ആവശ്യവുമായി വീണ്ടും രംഗത്തു വരുന്നത്.