യാത്ര നിരോധനത്തിന് പുതിയ ഉത്തരവ് ഉണ്ടാക്കിയേക്കുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ അടുത്തയാഴ്ചയുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രസ്താവന.

കോടതിയില്‍ നിന്ന് ഇപ്പോഴേറ്റ തിരിച്ചടികള്‍ കാര്യമാക്കുന്നില്ലെന്നും നിയമയുദ്ധത്തില്‍ അന്തിമ വിജയം തനിക്കൊപ്പം തന്നെയാകുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. അതിനിടെ, ഡോണള്‍ഡ് ട്രംപിനെ കുറിച്ചുള്ള റഷ്യന്‍ രേഖകളിലെ ചില കാര്യങ്ങള്‍ സത്യമെന്ന് യുഎസ് അന്വേഷണ ഏ‌ജന്‍സി വ്യക്തമാക്കി.

യാത്ര നിരോധനത്തില്‍ കൂടുതല്‍ നടപടികളിലേക്കെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്. തിരിച്ചടികള്‍ക്കിടയിലും വിവാദ യാത്രാ നിരോധന ഉത്തരവുകളുമായി മുന്നോട്ടു പോകാനാണ് ട്രംപിന്റെ തീരുമാനം. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ അടുത്തയാഴ്ചയുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി.

രാജ്യ സുരക്ഷയാണ് പ്രധാനമെന്നും അതിനാല്‍ ചില വിലക്കുകള്‍ അനിവാര്യമാണെന്നും ട്രംപ് പറഞ്ഞു. പുതിയ ഉത്തരവുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സുരക്ഷയുടെ വേഗം കൂട്ടേണ്ടതുണ്ട്, ചിലപ്പോള്‍ പുതിയ ഉത്തരവായേക്കാംഎന്ന മറുപടിയാണ് ട്രംപ് നല്‍കിയത്. വാര്‍ത്താ സമ്മേളനത്തില്‍ ഉടനീളം രാജ്യ സുരക്ഷയെ പറ്റിയായിരുന്നു ട്രംപ് സംസാരിച്ചത്.

അതിനിടെ തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി മെക്‌സികോ രംഗത്തെത്തി. ഇരുപത് വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന യുവതിയെ കഴിഞ്ഞ ദിവസം മെക്‌സികോയിലേക്ക് തിരിച്ചയച്ചിരുന്നു.