യുഎസിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം
വാഷിംഗ്ടണ്‍ ഡിസി: യുഎസിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം. ഫെബ്രുവരി 16 വരെ സർക്കാർ ചെലവിനുള്ള ഫണ്ട് നീട്ടിനല്‍കാനുള്ള ബിൽ സെനറ്റിൽ പാസായി. പതിനെട്ടിനെതിരേ 81 വോട്ടുകൾക്കാണ് ബിൽ പാസയതെന്ന് ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ബിൽ ഇനി പ്രതിനിധി സഭയുടെ അംഗീകാരത്തിനായി അയയ്ക്കും.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുംപിടിത്തം കാരണം ഫെഡറൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ വെള്ളിയാഴ്ച അർധരാത്രി മുതൽ ഭാഗികമായി സ്തംഭിച്ചിരിക്കുകയായിരുന്നു. ഫെബ്രുവരി 16 വരെ സർക്കാർ ചെലവിനുള്ള ഫണ്ട് നീട്ടിനല്‍കാനുള്ള ബിൽ വെള്ളിയാഴ്ച രാത്രി സെനറ്റിൽ പരാജയപ്പെട്ടതോടെയാണ് സാമ്പത്തിക പ്രതിസന്ധി രൂപപ്പെട്ടത്. നൂറംഗ സെനറ്റിൽ റിപ്പബ്ലിക്കുകാര്ക്ക് ഭൂരിപക്ഷമുണ്ടെങ്കിലും ഫണ്ട് പാസാക്കാൻ വേണ്ട 60 വോട്ടുകൾ ലഭിച്ചില്ല.
കുടിയേറ്റവിഷയത്തിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ ബില്ലിന് അനുകൂലമായി വോട്ടു ചെയ്യില്ലെന്ന് ഡെമോക്രാറ്റുകൾ നിലപാടെടുത്തതാണ് കാരണം. ഫണ്ട് ലഭിക്കാത്തതിനാൽ വിദ്യാഭ്യാസം, വാണിജ്യം, ഭവനം, പരിസ്ഥിതി വകുപ്പുകളുടെ പ്രവർത്തനം തിങ്കളാഴ്ച മുതൽ നിശ്ചലമാകുമെന്നായിരുന്നു ആശങ്ക.
ഇത്തരം സർക്കാർ സ്തംഭനം അമേരിക്കയിൽ ഇതാദ്യമല്ല. എന്നാൽ, ഭരിക്കുന്ന പാർട്ടിക്ക് ഇരുസഭകളിലും ഭൂരിപക്ഷമുണ്ടായിരിക്കേ ഉണ്ടാകുന്നത് ആദ്യമാണ്.