യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥികളുടെ വന്‍തോതിലുള്ള ഒഴുക്ക് തടയാനാണ് തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ കരാറിലേര്‍പ്പെട്ടത്. കരാര്‍ അനുസരിച്ച് യൂറോപ്പിലേക്ക് എത്തുന്ന അനധികൃത കുടിയേറ്റക്കാരെ തുര്‍ക്കിയിലേക്ക് അയക്കും. തുര്‍ക്കിയിലെത്തുന്ന ഓരോ അഭയാര്‍ത്ഥിക്കും പകരമായി യൂറോപ്യന്‍ യൂണിയന്‍ നിയമാനുസൃതമായി അപേക്ഷ നല്‍കി തുര്‍ക്കിയില്‍ കഴിയുന്ന അഭയാര്‍ത്ഥികളെ ഏറ്റെടുക്കും.

യൂറോപ്യന്‍ പൊതുവിസ സംവിധാനം തുര്‍ക്കി പൗരന്‍മാര്‍ക്കും അനുവദിക്കാമെന്നായിരുന്നു തുര്‍ക്കിക്ക് നല്‍കപ്പെട്ട വാഗ്ദാനം. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് തുര്‍ക്കി പാര്‍ലമെന്റ് കരാര്‍ റദ്ദാക്കുമെന്ന മുന്നറിയിപ്പുമായി എര്‍ദോഗന്‍ രംഗത്തെത്തിയത്. 

യൂറോപ്യന്‍ യൂണിയന്‍ വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം കൈമാറിയില്ലെന്നും എര്‍ദോഗന്‍ പറഞ്ഞു. എന്നാല്‍ ന്‍ തീവ്രവാദ വിരുദ്ധ നിയമങ്ങളിലെ മാറ്റങ്ങള്‍ ഉള്‍പ്പെടെ യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ നടപ്പിലിക്കാതെ വിസ ഇളവ് പരിഗണിക്കാനാകില്ലെന്ന് ജര്‍മ്മന്‍ ചാനസലര്‍ ആംഗല മെര്‍ക്കല്‍ വ്യക്തമാക്കി.

അതേ സമയം കടല്‍ വഴിയുള്ള യൂറോപ്യന്‍ അഭയാര്‍ത്ഥി പ്രവാഹം തുടരുകയാണ് . കഴിഞ്ഞ ദിവങ്ങളില്‍ നടത്തിയ 23 വ്യത്യസ്ത രക്ഷാ ദൗത്യങ്ങളിലായി 3000 ലധികം അഭയാര്‍ത്ഥികളെ രക്ഷപ്പെടുത്തിയതായി ഇറ്റാലിയന്‍ തീരസംരക്ഷണ സേന അറിയിച്ചു.