അയ്യപ്പജ്യോതിയിൽ നിന്ന് ബിഡിജെഎസ് നേതാക്കൾ വിട്ടുനിന്നു. തുഷാർ വെള്ളാപ്പള്ളി അടക്കമുള്ള നേതാക്കൾ പങ്കെടുത്തില്ല. ഇന്നലെ ഉച്ചക്കാണ് പങ്കെടുക്കാൻ ആവശ്യപ്പെട്ടതെന്ന് തുഷാര്‍ വെള്ളാപ്പള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൂടിയാലോചനക്ക് സമയം ഉണ്ടായില്ല.

തിരുവനന്തപുരം: ആചാര സംരക്ഷണം ആവശ്യപ്പെട്ട് ശബരിമല കര്‍മ്മസമിതിയും ബിജെപിയും സംഘടിപ്പിച്ച അയ്യപ്പജ്യോതിയിൽ നിന്ന് ബിഡിജെഎസ് നേതാക്കൾ വിട്ടുനിന്നു. തുഷാർ വെള്ളാപ്പള്ളി അടക്കമുള്ള നേതാക്കൾ പരിപാടിയില്‍ പങ്കെടുത്തില്ല. അറിയിക്കാന്‍ വൈകിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. ഇന്നലെ ഉച്ചക്കാണ് പങ്കെടുക്കാൻ ആവശ്യപ്പെട്ടതെന്നും കൂടിയാലോചനയ്ക്ക് സമയം ഉണ്ടായില്ലെന്നും തുഷാർ വ്യക്തമാക്കി. 

അതേസമയം അയ്യപ്പജ്യോതയില്‍ പോകരുതെന്നോ പോകണമെന്നോ എസ്എന്‍ഡിപി അംഗങ്ങളോടോ ബിഡിജെഎസ് അംഗങ്ങളോടോ പറഞ്ഞിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. വനിതാ മതിലില്‍ പങ്കെടുക്കണമെന്ന് സമുദായാംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതിലില്‍ പങ്കെടുക്കാന്‍ സംഘടനാ തലത്തില്‍ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബിഡിജെഎസ് നേതാക്കള്‍ പോയില്ല എന്ന് പറയുന്നത് ശരിയല്ല. ചിലരൊക്കെ പങ്കെടുത്തിട്ടുണ്ട്. അയ്യപ്പജ്യോതിയില്‍ പങ്കെടുക്കരുതെന്ന് എസ്എന്‍ഡിപി പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത എസ്എന്‍ഡിപി പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.