ജീവനുള്ള കുട്ടിയുടെ മരണം സ്ഥിരീകരിച്ച സംഭവം; രണ്ട് ഡോക്ടർമാരെ ആശുപത്രി പുറത്താക്കി
ദില്ലി: ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ മരണം സ്ഥിരീകരിച്ച് ജീവനുള്ള കുട്ടിയെ സംസ്കാരത്തിനായി വിട്ടു നൽകിയ സംഭവത്തിൽ രണ്ടു ഡോക്ടർമാരെ ആശുപത്രി പുറത്താക്കി. ദില്ലി മാക്സ് ആശുപത്രിയിലെ ഡോക്ടർമാരായ എ.പി മെഹ്ത്, വിശാൽ ഗുപ്ത് എന്നിവരൊണ് പുറത്താക്കിയത്. ചികിത്സാപ്പിഴവ് ബോധ്യപ്പെട്ടതുകൊണ്ടാണ് പുറത്താക്കലെന്നാണ് ആശുപത്രി അധികൃതിയുടെ വിശദീകരണം.
ദില്ലിയിലെ മുന്തിയ സ്വകാര്യ ആശുപത്രികളിൽ ഒന്നാണ് ശാലിമാർ ബാഗിലെ മാക്സ് ആശുപത്രി .മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ കുരുന്നിന് ജീവനുണ്ടെന്ന് കുട്ടിയുടെ മുത്തച്ഛൻ തിരിച്ചറിയുന്നത് ശ്മശാനത്തിൽ വച്ചാണ് .ഇത് ദേശീയ തലത്തിൽ വിവാദമായിരുന്നു . സംഭവത്തിൽ എയിംസിൽ നിന്നുള്ള ഡോക്ടർ മാരുൾപ്പെട്ട വിദഗ്ദ സമിതി അന്വേഷണം പുരോഗമിക്കവെയാണ് ഡോക്ടർമാർക്കെതിരെ ആശുപത്രിയുടെ നടപടി.
സംഭവം വിവാദമായപ്പോൾ തന്നെ രണ്ടു പേരെയും ആശുപത്രി നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രിയുൾപ്പെടെ വിഷയത്തിൽ വിശദീകരണം തേടിയതോടെ എന്തു വില കൊടുത്തു മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതർ . സ്വകാര്യ ആശുപത്രികളിലെ കൊള്ളയ്ക്കും ഗുണനിലവാരതകർച്ചയ്ക്കും അറുതി വരുത്താൻ നിയമനിർമ്മാണം നടത്തണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളുൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു.