പാക്കിസ്ഥാന്‍ ,അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഹെറൊയിന്‍ എത്തിക്കുന്നതെന്ന് ഓസ്കാര്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും ഇത് വിതരണം ചെയ്യുന്നുണ്ട്

ദില്ലി: രാജ്യാന്തര വിപണിയില്‍ 32 കോടി രൂപ വിലമതിക്കുന്ന എട്ട് കിലോ ഹെറോയിന്‍ ദില്ലി പൊലീസ് പിടികൂടി. ഒരു നൈജീരിയക്കാരന്‍ ഉള്‍പ്പെടെ രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദില്ലി സ്പെഷ്യല്‍ പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് പ്രതികള്‍ കുടുങ്ങിയത്.

സുര്‍ജിത് സിംഗ് എന്നയാള്‍ ലഹരി മരുന്ന് വാങ്ങാന‍ായി രാത്രി ഒമ്പതിന് സാകേതില്‍ എത്തുമെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ എസ് ഐ ഈശ്വര്‍ സിംഗിന്‍റെ നേതൃത്വത്തില്‍ ഒരു സംഘം ഇവിടെ കാത്തുനിന്നു. ഒന്‍പതരയ്ക്ക് മെട്രോ ബസ് സ്റ്റോപ്പിന് സമീപം നിന്ന ഒരാളുടെ അടുത്തേക്ക് ഒരു ആഫ്രിക്കന്‍ പൗരന്‍ എത്തുകയും ബാഗ് കൈമാറുകയും ചെയ്തു.

ഇതോടെ പൊലീസ് സംഘം ഇരുവരേയും കീഴ്പ്പെടുത്തുകയായിരുന്നു. പട്യാല സ്വദേശിയാണ് സുര്‍ജിത് സിംഗ്. നൈജീരിയന്‍ സ്വദേശിയായ ഓസ്കാര്‍ ആണ് പിടിയിലായ രണ്ടാമെത്തെയാള്‍. ഇവരുടെ ബാഗില്‍ നടത്തിയ പരിശോധനയില്‍ എട്ട് കിലോ ഹെറോയിന്‍ കണ്ടെടത്തു.

പാക്കിസ്ഥാന്‍ ,അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഹെറൊയിന്‍ എത്തിക്കുന്നതെന്ന് ഓസ്കാര്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും ഇത് വിതരണം ചെയ്യുന്നുണ്ട്. ഫ്രാന്‍സ് ,ഇറ്റലി,ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും ഹെറോയിന്‍ വിതരണം ചെയ്യാറുണ്ടെന്ന് ഓസ്കാര്‍ സമ്മതിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 130 കിലോ മയക്കുമരുന്നാണ് ദില്ലി സ്പെഷ്യല്‍ പൊലീസ് പിടികൂടിയിരിക്കുന്നത്.